ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള മഹാ പ്രതിഭ: എപി അബ്ദുള്ളക്കുട്ടി

single-img
20 March 2021

ബിജെപി സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള ഒരു മഹാ പ്രതിഭയാണെന്നും ടെക്‌നോക്രാറ്റാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.കഴിഞ്ഞ ദിവസം പാലക്കാട്ട് നല്‍കിയ സ്വീകരണ ചടങ്ങില്‍ ഇ ശ്രീധരന്റെ കാലുകള്‍ വോട്ടര്‍മാര്‍ കഴുകിയ സംഭവത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു മലപ്പുറം ലോകസഭാ തെരഞ്ഞടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എപി അബ്ദുള്ളക്കുട്ടി.

പാലക്കാട് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇ ശ്രീധരനെ വോട്ടര്‍മാര്‍ മാലയിട്ട് സ്വീകരിക്കുകയും അദ്ദേഹത്തിന്റെ മുന്നില്‍ മുട്ടുകുത്തി വണങ്ങുന്നതും കാല്‍ കഴുകുകയും ചെയ്തത്. ഇതിനെതിരെ പഴയ കാലത്തെ സവര്‍ണ മനോഭാവമാണ് ഈ ശ്രീധരനെന്ന് ചൂണ്ടിക്കാണിച്ച് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവത്തെ അനുകൂലിച്ച് കൊണ്ട് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

ഞങ്ങളുടെ കണ്ണൂരൊക്കെ പണ്ട് പുതിയാപ്പിളമാര് വീട്ടിലേക്ക് വരുമ്പോ നമ്മള് അളിയന്മാര് പോയിട്ട് കാല് കഴുകാന് വെള്ളൊഴിച്ചു കൊടുക്കും. അത് മലപ്പുറത്തുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂട. പല ആചാരങ്ങളും ശീലങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ചിലയിടത്ത് അത് മാറിപ്പോയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നമ്മുടെ നാട്ടില് തങ്ങന്മാരെ കണ്ടാല്‍ കൈ പിടിച്ച് മുത്തുന്നില്ലേ, അതുപോലെ കണ്ടാല്‍ മതി ഇതിനെമെന്നും അബ്ദുള്ളക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലുതൊട്ട് വന്ദിക്കലും ബഹുമാനിക്കലും എല്ലാം നമ്മുടെ ഒരു ആചാര രീതികളാണ്. ലോകം മുഴുവനും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നവര്‍, ഷെയ്ക്ക് ഹാന്റ് കൊടുത്തോണ്ടിരുന്നവര്‍ എല്ലാം കൊറോണ വന്നപ്പോള്‍ നമസ്‌തേ പറയാന്‍ തുടങ്ങിയില്ലേ. അതുപോലെ നമുക്കിതിനെ അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്യാം.

അത് അത്ര വിവാദമാക്കേണ്ട വിഷയമില്ല. കാല് കഴുകുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഏറ്റവും വലിയ ആദരവ് തോന്നിയ ഒരു സംഗതി ഇന്ത്യന്‍ പ്രധാനമന്ത്രി സ്വച്ഛ്ഭാരത് കാമ്പയിനിന്റെ ഭാഗമായി, ഗുജറാത്തിലെ ഒരു മുനിസിപ്പാലിറ്റി ജീവനക്കാരുടെ കാല് കഴുകി തുടച്ച സംഭവം നമ്മുടെ മുമ്പിലുണ്ട്. അതുപോലെ ഇതിനെ പോസിറ്റീവായി കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.