റമദാന്‍ മാസത്തെ വരവേല്‍ക്കാൻ; കൊവിഡ് സുരക്ഷ ശക്തമാക്കാനൊരുങ്ങി യു.എ.ഇ
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് റമദാന്‍ മാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പില്‍ യു.എ.ഇ. തറാവീഹ് നമസ്‌കാരത്തിന് ഉപാധികളുടെ പുറത്ത് അനുമതി നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും യു.എ.ഇ അധികൃതര്‍ .
ഏപ്രില്‍ രണ്ടാം വാരത്തിലാണ് റമദാന്‍.യു.എ.ഇയിലെ എല്ലാ എമിറേറ്റുകളും കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റമദാന്‍ കാലത്തെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവും വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചു. ദുബൈ ക്രൈസിസ് ആന്റ് ഡിയാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രീം കൗണ്‍സില്‍ ദുബൈയിലെ നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും കര്‍ശനമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഒത്തുചേരലുകളില്‍ പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും പങ്കെടുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
പള്ളികളില്‍ രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിന് അനുമതി നല്‍കിയെങ്കിലും പൂര്‍ണമായും സാമൂഹിക അകലം പാലിക്കണം. ഇശാഹ്, തറാവീഹ് നമസ്‌കാരങ്ങള്‍ 30 മിനിട്ടിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം.