കൊവിഡ് പ്രതിസന്ധി, സ്വദേശിവത്കരണം; കുവൈറ്റില്‍ നിന്ന് മടങ്ങിയത് 1,40,000 പ്രവാസികള്‍

single-img
19 March 2021

2020 ൽ മാത്രം ഏകദേശം 1,40,000 പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കൊവിഡ് വൈറസ് വ്യാപനം കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളും പ്രവാസികളുടെ എണ്ണം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

കുവൈറ്റില്‍ നിന്ന് മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ് എന്നതാണ് പ്രത്യേകത. അതേസമയം, 11,000 സ്വദേശികളാണ് കുവൈത്തില്‍ പുതിയതായി കഴിഞ്ഞ വര്‍ഷം ജോലിയില്‍ പ്രവേശിച്ചത്. 2020 ഡിസംബറിൽ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 46,70,000 ആണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഈ സംഖ്യയുടെ 31 ശതമാനം സ്വദശികളും 69 ശതമാനം പ്രവാസികളുമാണ്. 1.459 ദശലക്ഷം സ്വദേശികളും 3.210 ദശലക്ഷം പ്രവാസികളും ചേരുന്നതാണ് കുവൈത്തിലെ ആകെ ജനസംഖ്യ.

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം കുറച്ച് രാജ്യത്തെ ജനസംഖ്യയില്‍ സന്തുലനമുണ്ടാക്കാനാണ് കുവൈറ്റിലെ അധികൃതരും ലക്ഷ്യമിടുന്നത്. 2020 ൽ വിദേശികളുടെ എണ്ണത്തില്‍ നാല് ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവഴി രാജ്യത്തിന്റെ ആകെ ജനസംഖ്യയില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായി. കുവൈറ്റിൽ നിന്നും മടങ്ങിയ പ്രവാസികളില്‍ 52 ശതമാനവും ഇന്ത്യക്കാരാണ്.

ബാക്കിയുള്ളവരിൽ 22.5 ശതമാനം ഈജിപ്‍തുകാരും 10 ശതമാനം ബംഗ്ലാദേശ് സ്വദേശികളും 4.5 ശതമാനം ഫിലിപ്പൈനികളുമാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വിസകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിസ പുതുക്കുന്നതിന് പ്രായ പരിധി അടക്കമുള്ള നിബന്ധനകള്‍ കൊണ്ടുവന്നതും പ്രവാസികളുടെ എണ്ണം ഇനിയും കുറയാന്‍ കാരണമാവും എന്നാണ് വിലയിരുത്തൽ.