കേരളാ സർക്കാരിനെ വിമർശിക്കുന്നവർക്ക് മോദിയെ വിമർശിക്കാൻ നാവു പൊന്തുന്നില്ല; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
വ്യാപകമായ രീതിയിൽ നുണ പ്രചാരണം നടത്തി എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ബിജെപിയുടേയും ശ്രമമെന്നും അത് കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നവർക്ക് മോദിയെ വിമർശിക്കാൻ നാവു പൊന്തുന്നില്ലെന്നും ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിമർശനം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസെന്നും പിണറായി വിമർശനം ഉന്നയിച്ചു.
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യസ മേഖലയിലെ ഹബ് ആക്കിമാറ്റാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെതെന്നും കേരളത്തിലെ സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിച്ച ഉന്നത വിദ്യാഭ്യസ മേഖലയിലെ ഇല്ലായ്മകളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുള്ള മുന്നോടിയായി സെന്റര്‍ ഓഫ് എക്സലൻസ്, ഗവേഷണത്തിന് പ്രാധാന്യം നൽകും. ഗവേഷകരും വിഷയവും സമൂഹത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കുമെന്നും പിണറായി പാലക്കാട് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെഷനിൽ സംസാരിക്കവെ അറിയിച്ചു.
കൊവിഡിന്റെ വൈറസ് വ്യാപനം ഉണ്ടായപ്പോൾ പല ലോകരാജ്യങ്ങളും വിറങ്ങലിച്ച് വീണപ്പോഴും കേരളത്തിന് യാതൊരുവിധ പതര്‍ച്ചയുണ്ടായില്ല. ഇപ്പോൾ പോലും കൊവിഡ് ബാധിക്കാത്ത ഏറ്റവും കൂടുതൽ പേര്‍ കേരളത്തിലാണുള്ളത്. അതേപോലെ തന്നെ കൊവിഡ് മരണവും ഏറ്റവും കുറവ് കേരളത്തിലാണ്. ലോക രാജ്യങ്ങൾനമ്മെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും 2016 ൽ നിന്നും വ്യത്യസ്തമായി ഏത് മഹാമാരിയെയും നേരിടാൻ സജ്ജം എന്ന നിലയിലേക്ക് ആരോഗ്യരംഗം മാറിയെന്നും പിണറായി ഓർമ്മപ്പെടുത്തി.