കേരളത്തില്‍ കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നു: മുഖ്യമന്ത്രി

single-img
16 March 2021

കേരളത്തില്‍ കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ധർമ്മടത്തിന്റെ പല ഭാഗങ്ങളിൽ പര്യടനം നടത്തി. പ്രചാരണത്തിന് ധർമ്മടത്ത് ആവേശകരമായ പ്രതികരണം കിട്ടി. ജനക്ഷേമ പരമായ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകുന്നതായും എല്ലാ യോഗങ്ങളിലും വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ ആശങ്കയിലാക്കി. അതുകൊണ്ടാണ് കൃത്രിമ പ്രതീകങ്ങൾ സൃഷ്ടിച്ച് ചർച്ച മാറ്റാൻ ശ്രമിക്കുന്നത്. തലസ്ഥാനമായ നേമത്തെ മത്സരമാണ് ബിജെപിക്കെതിരായ തങ്ങളുടെ തുറുപ്പ് ചീട്ടെന്ന് കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിക്കുന്നു. എന്നാൽ ആദ്യം തെരഞ്ഞെടുപ്പിൽ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് പറയണം. അതെങ്ങോട്ട് പോയി? അത് കോൺഗ്രസ് തന്നെ വ്യക്തമാക്കണം. അത് മുഴുവൻ തിരിച്ചുപിടിച്ചാലേ കഴിഞ്ഞ തവണ എൽഡിഎഫ് എത്തിയ നിലയുടെ ഏഴയലത്ത് എങ്കിലും എത്താനാവൂ എന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

കേരളത്തിൽ കോൺഗ്രസ്- ബിജെപി -യുഡിഎഫ് തമ്മിൽ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ കുറേ കാലത്തെ കാര്യങ്ങളിൽ നിന്ന് വ്യക്തമാകും. ഒരു പാർട്ടി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷിയുടെ നേതാക്കൾ അത് വൈകീട്ട് ആരോപിക്കും. ഇത് ഈ നാട് തന്നെ ശ്രദ്ധിച്ച കാര്യമാണ്. കേരളത്തിൽ നടന്ന പ്രധാന കാര്യങ്ങൾ മറച്ചുവെക്കാൻ ഇരു കൂട്ടരും പരസ്പര ധാരണയിൽ പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചെറുപ്പക്കാർക്ക് ജോലി നൽകുന്നതിൽ സർക്കാർ താത്പര്യം കാണിക്കുന്നില്ലെന്ന പ്രതീതിയുണ്ടാക്കാൻ പിഎസ്‌സിക്കെതിരെ കടുത്ത ആക്രമണം ഈ വിഭാഗം അഴിച്ചുവിട്ടു.അതേസമയം, കേരള ചരിത്രത്തിലെ നിയമന ഉത്തരവ് നൽകുന്നതിൽ പിഎസ്‌സി റെക്കോർഡ് സൃഷ്ടിച്ചു. 158000 പേർക്ക് പിഎസ്സി നിയമന ഉത്തരവ് നൽകി. ഇത് സർവകാല റെക്കോർഡാണ്.ഇതുപോലെ ഒരു നേട്ടം പിഎസ്‌സി ഉണ്ടാക്കിയപ്പോൾ ഇവർ അഭിനന്ദിക്കുന്നതിന് പകരം അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.