നാലു വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത മുത്തശ്ശനെയും മുത്തശ്ശിയെയും പത്തു വർഷം തടവ് വിധിച്ചു കോടതി

single-img
12 March 2021

മഹാരാഷ്ട്രയിൽ നാലു വയസ്സുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിന് വയോധിക ദമ്പതികൾക്കു പത്തു വർഷം തടവ് ശിക്ഷ വിധിച്ചു കോടതി. ഇവരെ മുത്തശ്ശനെന്നും മുത്തശ്ശിയെന്നും വിളിച്ചിരുന്ന നാലു വയസ്സുള്ള കുട്ടിയെ 2013 സെപ്റ്റംബർ നാലിന് പീഡനത്തിന് ഇരയാക്കിയതായി കോടതി സ്ഥിരീകരിച്ചു. 2013ലെ കേസിൽ പോക്സോ കോടതി ജഡ്ജി രേഖ എൻ. പന്ദാരെയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്.

പെൺകുട്ടി സ്കൂൾവിട്ട് വീട്ടിലെത്തിയപ്പോഴാണു പീഡനം നടന്നത്. സുഹൃത്തിനോടൊപ്പം കളിക്കാൻ പോയ പെൺകുട്ടി സുഹൃത്ത് ഉറങ്ങിപ്പോയതിനാൽ ഉടൻ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയിരുന്നു. തുടർന്ന് പ്രതികൾ പെണ്‍കുട്ടിയെ വിളിക്കുകയായിരുന്നു. 87 വയസ്സു പ്രായമുള്ള പ്രതി പെൺകുട്ടിയെ എടുത്തു വീട്ടിനുള്ളിലേക്കു കൊണ്ടുപോയി. പെണ്‍കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുഖത്ത് തല്ലിയതായും മൊഴിയുണ്ട്.

പ്രതിയായ സ്ത്രീ തന്നെ പിടിക്കുകയും അവരുടെ ഭർത്താവ് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വസ്ത്രം ധരിച്ച് വീട്ടിലേക്കു രക്ഷപ്പെട്ടു പോകുകയായിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കി. വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ അമ്മയോടു പറഞ്ഞതോടെയാണു സംഭവം പുറത്തായത്. തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരുക്ക് കണ്ടെത്തിയതിനു പിന്നാലെ ഇവർ പൊലീസിനെ സമീപിച്ചു.