ഇ–പാസ് നിർബന്ധം; പാസില്ലാതെ ബസിൽ പോയ നൂറുകണക്കിനു തൊഴിലാളികളെ അതിർത്തിയിൽ തടഞ്ഞ് തമിഴ്നാട് സർക്കാർ

single-img
12 March 2021

യാത്രാ വാഹനങ്ങൾക്ക് പിന്നാലെ ബസ് യാത്രക്കാർക്കും ഇ– പാസ് നിർബന്ധമാക്കി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ഇതോടെ ദിനംപ്രതി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിത മാർഗം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം പാസില്ലാതെ ബസിൽ പോയ നൂറുകണക്കിനു തൊഴിലാളികളെ അതിർത്തിയിൽ തടഞ്ഞ് മടക്കി അയച്ചു.

എല്ലാ യാത്രക്കാർക്കും ഇ–പാസ് നിർബന്ധമാണെന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറയുന്നത്. നിയന്ത്രണം കടുപ്പിച്ചാൽ വരുംദിവസങ്ങളിൽ പാസില്ലാതെ സംസ്ഥാനന്തര ബസ് യാത്രപോലും സാധ്യമല്ലാതാകും. കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും മുൻപ് ചാവടിയിൽ പ്രവേശിക്കാനും അവിടെ നിർത്തിയിടാനുമുള്ള അനുമതിയുണ്ടായിരുന്നു. ചാവടിയിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയുമാണ് ബസുകൾ സർവീസ് നടത്തിയിരുന്നത്. ഇന്നലെ ബസുകൾ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. നിലവിൽ വാളയാർ വരെ മാത്രമാണു ബസുകൾ പോവുന്നത്. അവിടെ ഇറങ്ങുന്ന യാത്രക്കാരിൽ ഇ–പാസുള്ളവർക്കു മാത്രം തമിഴ്നാട്ടിലേക്കു പ്രവേശിച്ച് യാത്ര തുടരാം.

ഇ-പാസില്ലാത്തവരെ ഒരു കാരണത്താലും തമിഴ്നാട്ടിലേക്കു കടത്തിവിടില്ലെന്നാണു തമിഴ്നാട് ഉദ്യോഗസ്ഥ സംഘം പറയുന്നത്. ഇ–പാസ് എടുക്കാതെയെത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കയറ്റരുതെന്ന് നിർദേശവും തമിഴ്നാട് ബസുകൾക്കു നൽകിയിട്ടുണ്ട്. സ്വകാര്യ വാഹന സൗകര്യമില്ലാത്ത സാധാരണ തൊഴിലാളികളാണ് ബസിൽ യാത്ര ചെയ്ത് തമിഴ്നാട്ടിലേക്കു പോവുന്നത്. ഇ–പാസ് സംവിധാനത്തെക്കുറിച്ചു പോലും പലർക്കും അറിയില്ല.

ഇ–പാസില്ലാത്ത ചരക്ക് വാഹനങ്ങളും തമിഴ്നാട്ടിലേക്കു ചരക്ക് എടുക്കാൻ പോവുന്ന വാഹനങ്ങളും തടയുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ ചരക്കു ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ട്.