സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസ് ഏറ്റെടുത്തെന്ന് ബിജെപി; പരിഹാസവുമായി സിപിഎം

single-img
3 March 2021

സിപിഎമ്മിന്റെ പത്തനംതിട്ട പെരുനാട് ലോക്കല്‍ കമ്മറ്റി ഓഫീസ് എറ്റെടുത്തെന്ന് ബിജെപിയുടെ പ്രചാരണത്തെ പരിഹസിച്ചുകൊണ്ട് സിപിഎം. നിലവിൽ സംഭവത്തില്‍ വിശദീകരണവുമായി സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി തന്നെ രംഗത്ത് എത്തി. ഇപ്പോൾ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ ബിജെപിയുടെ കലാപ ശ്രമമാണെന്നാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍ കെ തോമസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ബിജെപിയിൽ അംഗമായ അരുണ്‍ അരവിന്ദിന്റെ അച്ഛന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കമ്മറ്റി ഓഫീസ് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തങ്ങൾ ഒഴിയുകയാണ് ഉണ്ടായതെന്നും റോബിന്‍ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയില്‍ പറയുന്നത് :

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുനാട്ടിലെ സിപിഎം നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി ബിജെപി നേതാക്കൾ വ്യാജ അക്കൗണ്ട് വഴി പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പെരുനാട്ടിൽ പിഎസ് മോഹനന്റെ നേത‍ൃത്വത്തിലുള്ള എൽഡിഎഫ് ഭരണ സമിതി അധികാരത്തിൽ വന്നു.

ഇതിൽ വിറളിപൂണ്ട ബിജെപി നേതാക്കൾ വ്യാജ പ്രൊഫൈലുകൾ വഴി പഞ്ചായത്ത് പ്രസിഡന്റിനും നേതാക്കൾക്കും കുടുംബങ്ങൾക്കുമെതിരെ വ്യാജവാ‍ര്‍ത്തകൾ പ്രചരിപ്പിച്ചു. ഇതിനെതിരെ പെരുനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകിയിട്ടുള്ളതാണ്. കഴിഞ്ഞ ഞായറാഴ്ച പാ‍ര്‍ട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തിയിരുന്നു. യോഗത്തിൽ എണ്ണൂറോളം ആളുകൾ പങ്കെടുത്തു.

യോഗത്തിൽ പങ്കെടുത്ത ശേഷം മോഹനൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകാൻ നിൽക്കുമ്പോൾ ബിജെപി കക്കാട് വാ‍ര്‍ഡ് മെമ്പ‍ര്‍ മദ്യപിച്ച് യോഗ സ്ഥലത്ത് എത്തുകയും മോഹനനെ അസഭ്യം പറയുകയും ചെയ്തു. പോലീസ് ഇടപെട്ട് മെമ്പര്‍ അരുണിനെ മാറ്റിക്കൊണ്ടുപോയിട്ടും ഇയാൾ അസഭ്യം പറച്ചിൽ തുട‍ര്‍ന്നു. സംഭവം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തക‍ര്‍ സ്ഥലത്തെത്തുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.

വിഷയത്തെത്തുട‍ര്‍ന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയി ഉപയോഗിച്ചിരുന്ന അരുൺ അനിരുദ്ധിന്റെ പിതാവിന്റെ അനിയന്റെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ശേഷം കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. തുട‍ര്‍ന്ന് ബിജെപി കടമുറിക്കു മുന്നിൽ യോഗം ചേര്‍ന്നു. പിന്നാലെ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു എന്ന തരത്തിൽ പ്രചാരണം നടത്തുകയായിരുന്നുവെന്ന് സിപിഎം വിശദീകരിക്കുന്നു.