ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍
യു.എന്നില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനം. കര്‍ഷ പ്രതിഷേധത്തില്‍ പ്രതികരണം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേന്ദ്രത്തിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് വിമര്‍ശനം നടത്തിയത്.
അടിസ്ഥാനമായ മനുഷ്യാവകാശ തത്വങ്ങളെ അസ്വസ്ഥമാക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതിനുള്ള ഇത്തരം ശ്രമങ്ങളെന്നും മിഷേല്‍ പറഞ്ഞു.
എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവകാശപ്പെട്ടത്.
കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തിട്ടുണ്ടെന്നും ഇന്ത്യ അവകാശപ്പെട്ടു.
2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില കണ്ടെത്താനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇന്ത്യന്‍ ഹൈക്കമീഷണര്‍ അവകാശപ്പെട്ടു.