ബൈഡൻ സമാധാന പ്രിയനല്ല; സിറിയയിലെ വ്യോമാക്രമണം ബൈഡന്റെ നേരിട്ടുളള നിർദ്ദേശത്തെ തുടര്‍ന്ന്
പൊതുവേ സമാധാന പ്രേമി എന്ന് ധരിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ സിറിയയിൽ വ്യോമാക്രമണം നടത്തിക്കൊണ്ടാണ് ഇറാൻ ഉൾപ്പടെയുളള അമേരിക്കയുടെ ശത്രുരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഈ ആക്രമണം ബൈഡന്റെ നേരിട്ടുളള നിർദ്ദേശത്തെത്തുടർന്നായിരുന്നു എന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.
ഇറാന്റെ ഭരണകൂട പിന്തുണയോടെ സിറിയയിൽ പ്രവർത്തിക്കുന്ന ഭീകരരുടെ കേന്ദ്രങ്ങൾക്കുനേരെയായിരുന്നു ആക്രമണം എന്നാണ് അമേരിക്കന്‍ വിശദീകരണം. ചെറിയ തോതിലാണ് ബോംബാക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെ അറിവോടെയാണ് ആക്രമണം നടത്തിയത്. ഇറാനുമായി സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് ബൈഡൻ സൂചന നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഖായ് തിബ് ഹിസ്ബുള്ള, ഖായ് തിബ് സയ്യദ് അൽ ഷുഹദ എന്നീ ഭീകരസംഘടനകളുടെ സാങ്കേതിക സംവിധാനത്തെ ആക്രമണത്തിലൂടെ തകർക്കാൻ കഴിഞ്ഞെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.