കേരളത്തിൽ ബിജെപിയ‌്‌ക്കായി ആർഎസ്എസ് ഇറങ്ങുന്നു; അടിയന്തരാവസ്ഥയ‌്ക്ക് ശേഷം ആദ്യമായി

single-img
26 February 2021

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻ ഏറ്റെടുത്തു ആർഎസ്എസ്. അടിയന്തരാവസ്ഥയ‌്ക്ക് ശേഷം ആദ്യമായി കേരളത്തിൽ ബിജെപിക്കായി ആർഎസ്എസ് ഇറങ്ങുന്നു എന്നതാണ് പ്രത്യേകത. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി. തോറ്റ ഒട്ടേറെ വാർഡുകളിൽ, സംഘപരിവാർ അനുകൂലവോട്ടുകൾ ചെയ്യാനുണ്ടായിരുന്നെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കിട്ടാനിടയുള്ള വോട്ടുകൾ മുഴുവനും ഇത്തവണ ചെയ്യിക്കണമെന്നും പ്രവർത്തകരോട് ആർ.എസ്.എസ്. നിർദേശിച്ചിട്ടുണ്ട്. എല്ലാജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ആർ.എസ്.എസ്. നേതാക്കളായ സംയോജകന്മാരും സഹസംയോജകന്മാരും ഉണ്ടാകും. ജില്ലകളിൽ സംസ്ഥാനവിഭാഗ് നേതാക്കളും നിയോജകമണ്ഡലങ്ങളിൽ ജില്ലാ നേതാക്കളുമാണ് സംയോജകർ. തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് പുറമേയാണിത്. ഫെബ്രുവരി 28, മാർച്ച് 15 എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായി പരമാവധി വോട്ടർമാരെ ചേർക്കുക, പഴയകാല സംഘപരിവാർ പ്രവർത്തകരുടെ യോഗങ്ങൾ വിളിക്കുക എന്നിവയാണ് ചുമതല.

അടുത്തഘട്ടത്തിൽ പഞ്ചായത്ത്, ഏരിയ, ബൂത്ത് തലങ്ങളിലും ആർഎസ്എസ് ചുമതലക്കാർ വരും. എന്നാൽ സ്ഥാനാർത്ഥിനിർണയത്തിൽ ഇടപെടുകയോ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് നേതൃത്വത്തിന്റെ കർശന നിർദേശമുണ്ട്. സ്ഥാനാർത്ഥികളെക്കുറിച്ച് അഭിപ്രായങ്ങൾ മേൽഘടകങ്ങളെ അറിയിക്കാൻ അവസരംനൽകും.