ലാവ്ലിൻ കേസ് നീട്ടിവെയ്പ്പിച്ച് സിബിഐ; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി. . സിബിഐ ആവശ്യം പരിഗണിച്ചാണ് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവം ചൂണ്ടികാട്ടിയാണ് സിബിഐ കേസ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്.
മാർച്ച് മാസത്തിലെ ഏതെങ്കിലും തീയതിയാണ് ചോദിച്ചതെങ്കിലും ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സുപ്രീം കോടതിയിൽ നിന്ന് കേസിൽ എന്തെങ്കിലും തീരുമാനം വരാനുള്ള സാധ്യതയും മങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരുന്നത്. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യുയു ലളിത് സിബിഐയ്ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ വാദം കേൾക്കൽ തുടങ്ങുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാദത്തിന് തയ്യാറെന്ന സൂചനയാണ് സിബിഐ കേന്ദ്രങ്ങൾ ഇന്നലെ നൽകിയത്.
കക്ഷികളിൽ ഒരാളായ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ ഇന്നലെ വാദങ്ങൾ രേഖാമൂലം നൽകിയിരുന്നു. ലാവലിൻ ഇടപാടിൽ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്‍റെ വാദം. അതേസമയം കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Supreme Court postpones Lavlin case