ഇന്ത്യയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണം: കേന്ദ്രമന്ത്രി രാംദാസ് അതാവലെ
ഇന്ത്യയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെ. താന്‍ ഉയര്‍ത്തുന്ന ഈ ആവശ്യം ജാതീയത വളർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മഹാരാഷ്ട്രയിലെ വിക്രംഗഡിൽ ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്യവെ ആയിരുന്നു വിവാദ പരാമര്‍ശം. നിലവിലെ മറ്റുള്ള സംവരണങ്ങളെ ബാധിക്കാതെ മഹാരാഷ്ട്ര മറാത്താ വിഭാഗത്തിനും സംവരണം വേണമെന്നും രാംദാസ് ആവശ്യപ്പെട്ടു.
2018 ൽ മഹാരാഷ്ട്രയിലെ നിയമസഭാ പാസ്സാക്കിയ മറാത്താ സംവരണം നൽകുന്ന നിയമം നടപ്പാക്കുന്നത് കഴിഞ്ഞ വർഷം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ”ഇനി നടത്തുന്ന സെൻസസിൽ വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തണം, അങ്ങിനെ ചെയ്‌താല്‍ ആകെ ജനസംഖ്യയിൽ അവർ എവിടെ നിൽക്കുന്നുവെന്ന് ആളുകൾക്ക് അറിയാൻ സാധിക്കും. ജാതീയത വളർത്തുകയല്ല ഇതിന്‍റെ ലക്ഷ്യം” -റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യുടെ അധ്യക്ഷനായ രാംദാസ് വ്യക്തമാക്കി.