വിജയരാഘവന്‍ പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണ്: കെ സുരേന്ദ്രന്‍
ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍റെ പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. വിജയ രാഘവന്‍റെ മുതലക്കണ്ണീർ ഭൂരിപക്ഷ സമുദായത്തിന്‍റെ മുന്നിൽ വിലപ്പോകില്ല. കാലാ കാലങ്ങളായി ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് ഇടത് മുന്നണിക്ക് ഉള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അദ്ദേഹം പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന വിജയരാഘവന്‍റെ പരാമര്‍ശം. ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് വിജയരാഘവൻ വിവാദ പരാമര്‍ശം നടത്തിയത്. ‘ഒരു വർഗീയതയ്ക്ക് വേറൊരു വർഗീയത ഉത്തരം പറയുമോ? ഞങ്ങളാ ചോദ്യം ചോദിച്ചു. ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ? അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമ പ്രവർത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ?’ എന്നായിരുന്നു വിജയരാഘവവൻ ഇന്നലെ നടത്തിയ പ്രസ്താവന.