കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമെന്ന് രമേശ് ചെന്നിത്തല
കോട്ടയം: കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല(Ramesh Chennithala). ഐശ്വര്യകേരളയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പാർട്ടികളുടെയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും അതിനെതിരെ കേരളത്തിലെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“എല്‍ഡിഎഫിന്റെ പ്രകടനപത്രികയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമാണുള്ളത്. പ്രകടന പത്രികയിലെ എല്ലാ കാര്യവും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ കാര്യവും ചെയ്തിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ചെറുപ്പക്കാര്‍ സമരം ചെയ്യുമായിരുന്നോ?” ചെന്നിത്തല ചോദിച്ചു.
ഇതുപോലെ ജനങ്ങളെ പറ്റിച്ച സര്‍ക്കാര്‍ വേറെയുണ്ടാവില്ല. മുഖ്യമന്ത്രിക്ക് ഒരു നേട്ടവും അവകാശപ്പെടാനില്ല.ഗെയില്‍ പൈപ്പ് ലൈന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണെന്നും സിപിഎം തടസപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല അവകാശപ്പെട്ടു. മെട്രോ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ഇതുപോലെ സ്വന്തമായി ഒരു നേട്ടവും പറയാനില്ലാത്ത സര്‍ക്കാരാണിത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തങ്ങളുടേതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കാപ്പന്റെ യുഡിഎഫ് പ്രവേശനത്തെ കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു.ഒറ്റയ്ക്ക് വന്നാലും കാപ്പന്‍ പാലായില്‍ മത്സരിക്കും. കാപ്പന്‍ വരുന്നത് യുഡിഫിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Under currents between BJP and CPM, alleges Ramesh Chennithala in Aiswarya Kerala Yatra