ചികിത്സക്കായി പിരിച്ച പണം തട്ടിയെടുത്തെന്ന പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു
ചാരിറ്റിയുടെ മറവില്‍ രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും പരാതിയിലാണ് പോലീസ് കേസെടുത്തത്.
മാനന്തവാടി സ്വദേശിയായ സഞ്ജയ്‍യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാന്‍ കുഞ്ഞിന‍്റെ ദുരിത ജീവിതം പകര്‍ത്തി ഫിറോസ് കുന്നംപറമ്പില്‍ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. തുടര്‍ന്ന് സഞ്ജയ്‍യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ അക്കൗണ്ടും തുറന്നു. ഈ അക്കൗണ്ടിലേക്ക് പണം എത്തി.
എന്നാൽ തുക നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിന്‍റെ വാദം. കുട്ടിയുടെമാതാപിതാക്കളുടെ ആരോപണത്തെ ഫിറോസ് നിഷേധിച്ചു. കുട്ടിയുടെ ചികിത്സക്കുള്ള പണം നല്‍കിയിട്ടുണ്ടെന്നാണ് ഇയാളുടെ വിശദീകരണം.
ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവർക്ക് നല്‍കാമെന്ന് നേരത്തെ ധാരണയുണ്ടാക്കിയുന്നു. ധാരണപ്രകാരം തുക മറ്റ് രോഗികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഫിറോസ് വിശദികരിക്കുന്നു. മാതാപിതാക്കളുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസില്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ മൊഴി ഇന്ന് രേഖപെടുത്തി.