ശബരിമല വിഷയത്തിൽ പന്തളം കൊട്ടാരം സിപിഐ എം നിലപാടിനൊപ്പമെന്ന് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ മുൻ ബിജെപി നേതാവ് എസ് കൃഷ്ണകുമാർ

single-img
12 February 2021
s krishnakumar

ശബരിമല വിഷയത്തിൽ പന്തളം കൊട്ടാരം സിപിഐ എമ്മിനൊപ്പമെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന ബിജെപി നേതാവായ എസ് കൃഷ്ണകുമാര്‍. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ലെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പന്തളത്ത് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനുമായിരുന്ന കൃഷ്ണകുമാര്‍ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.

“ഭരണഘടനാ ബഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയആയുധമായി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. അതില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുക്കാനിരിക്കുകയാണ് ഞാന്‍. ” കൃഷ്ണകുമാർ പറഞ്ഞു

പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായി എനിക്ക് ആത്മബന്ധമുണ്ട്. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ല. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നലെ ഞാന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു. ഞാനെന്റെ നിലപാടുകള്‍ പറഞ്ഞു. അനുഗ്രഹം തേടി. പന്തളം കൊട്ടാരം എനിക്കൊപ്പമാണ്. പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പമുണ്ടാകും. സിപിഐഎമ്മിനെ വളര്‍ത്താന്‍ വളരെ പങ്കുവഹിച്ചവരാണ് പന്തളം കൊട്ടാരം. അവര്‍ക്ക് എങ്ങനെ സിപിഐഎമ്മിനെ ഒഴിവാക്കാന്‍ പറ്റും. പന്തളം കൊട്ടാരത്തെ വേദനിപ്പിച്ച ഒരു വിഷയമുണ്ട്. വിശ്വാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളില്‍ അവര്‍ക്ക് പങ്കാളിയായേ പറ്റൂ. അതുകൊണ്ട് അവരുടെ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് മാറ്റം സംഭവിക്കുമോ.” കൃഷ്ണകുമാർ പറഞ്ഞു.

ശബരിമല സമരഭൂമിയാക്കാന്‍ പാടില്ലെന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് കെ.സുരേന്ദ്രന്‍ കാട്ടില്‍ കൂടി ശബരിമലയിലെത്തിയതെന്ന് എസ്.കൃഷ്ണകുമാര്‍ വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ല. യുഡിഎഫും ബിജെപിയും ശബരിമലയെ രാഷ്ട്രീയ വിഷയമാക്കാതിരുന്നാല്‍ ഇവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരാണെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും അത് ശരിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ”ബിജെപിയുടെ വലിയ പ്രശ്‌നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവര്‍ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ കരുതല്‍. അവരങ്ങനെ മാറിയിരിക്കുന്നു.” ഇതാണ് കേരളത്തിലെ ബിജെപി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമെന്നും എസ് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് കൃഷ്ണകുമാര്‍ അടക്കം 30ഓളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കിയാണ് കൃഷ്ണകുമാറും സംഘവും ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിഎംഎസ് മേഖല ജോ. സെക്രട്ടറി എം സി സദാശിവന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുന്‍സിപ്പല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജമണ്ഡലം സെക്രട്ടറി ശ്രീലത, വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി ബാലമുരളി തുടങ്ങിയവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. പന്തളത്ത് ചേര്‍ന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ ഇവരെ സ്വീകരിച്ചു. ഇടത് മുന്നണി സര്‍ക്കാരിന്റെ തുടര്‍ ഭരണം ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എ.വിജയരാഘവന്‍ പറഞ്ഞു.