കയത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെയും രക്ഷിക്കാനിറങ്ങിയ യുവതിയെയും രക്ഷപ്പെടുത്തി മയക്കുമരുന്ന്‌ പിടിക്കാനെത്തിയ പോലീസുകാര്‍

single-img
10 February 2021

ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 യോടെ പുഴയില്‍ കുളിക്കാനിറങ്ങവെ കാല്‍ വഴുതി വീണു കയത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെയും രക്ഷിക്കാനിറങ്ങിയ യുവതിയെയും പോലീസ്‌ സാഹസികമായി രക്ഷപ്പെടുത്തി. കുന്ദമംഗലം മര്‍കസിനടുത്തു പൂനൂര്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട യുവതിക്കും പെണ്‍കുട്ടിക്കുമാണ്‌ കോഴിക്കോട്‌ കണ്‍ട്രോള്‍ റൂം എസ്‌.ഐ: സുബോധ്‌ ലാല്‍, സി.പി.ഒ: പ്രശാന്ത്‌ എന്നിവര്‍ രക്ഷകരായത്‌.

മര്‍കസിനു സമീപം പുഴയോരത്തു ചിലര്‍ പതിവായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെക്കുറിച്ച്‌ അന്വേഷിക്കാനായിരുന്നു പോലീസ്‌ ഉദ്യോഗസ്‌ഥരെത്തിയത്‌. കരച്ചില്‍ കേട്ടു പുഴയോരത്തെത്തിയപ്പോള്‍ ഒരു യുവതി മുങ്ങിത്താഴുന്നതാണ്‌ അവര്‍ കണ്ടത്‌.

കുഞ്ചു എന്ന യുവതിയെ രക്ഷപ്പെടുത്തിയപ്പോഴാണ്‌ വെള്ളത്തില്‍ വീണ 13 വയസുകാരി നജാ ഫാത്തിമയെ രക്ഷിക്കാനാണ്‌ അവര്‍ പുഴയില്‍ ചാടിയതെന്നു മനസിലായത്‌. അതോടെ സുബോധ്‌ ലാലും പ്രശാന്തും വീണ്ടും വെള്ളത്തിലേക്കു ചാടി നജ്‌മയെയും രക്ഷപ്പെടുത്തി. നീന്തല്‍ വശമില്ലാതിരുന്ന കുഞ്ചുവും നജയും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. നജയുടെ പിതാവായ ഷുഹൂദ്‌ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

നജയെ പോലീസ്‌ ഡ്രൈവര്‍ സജീഷിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖംപ്രാപിച്ചു വരുന്നു.

സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സാഹസികമായി രണ്ടു ജീവന്‍ രക്ഷപ്പെടുത്തിയ എസ്‌.ഐ. സുബോധ്‌ ലാലിനെയും സി.പി.ഒ. പ്രശാന്തിനെയും പോലീസുകാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.