സരിത ഉള്‍പ്പെട്ട ജോലിതട്ടിപ്പ് കേസില്‍ വധഭീഷണിയുണ്ടെന്ന് പരാതിക്കാര്‍; കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണം
നെയ്യാറ്റിൻകരയിലെ സരിത എസ്.നായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ് കേസില്‍ പ്രതികളുടെ അറസ്റ്റ് തടയാന്‍ പോലീസിന് മേല്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാര്‍. ജോലി തട്ടിപ്പ് കേസ് അന്വേഷിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ഥലമാറ്റത്തെ തുടര്‍ന്ന് ജില്ല വിട്ടുപോയി. പകരമെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിനുളള നിര്‍ദേശവും ലഭിച്ചിട്ടില്ല. കൂടാതെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പഞ്ചായത്തംഗം ഉള്‍പ്പടെയുളള പ്രാദേശിക നേതാക്കള്‍ വധഭീഷണി ഉയര്‍ത്തിയതായും പരാതിക്കാര്‍ ആരോപിച്ചു.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീട് കയറി ഇല്ലാതാക്കുമെന്നാണ് ഭീഷണിയെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ വന്‍നീക്കം നടക്കുന്നതായാണ് ആരോപണം. കേസില്‍ സരിത ഉള്‍പ്പടെ മൂന്നുപേരെ പ്രതികളാക്കി നെയ്യാറ്റിന്‍കര പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടുമാസമായെങ്കിലും ആരേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സിപിഎം ജില്ലാ നേതൃത്വം അടക്കം ഇടപെട്ടാണ് സരിതക്കെതിരായ കേസും തുടര്‍നടപടികളും നിര്‍ത്തിവെച്ചത്.
ജോലി തട്ടിപ്പ് കേസ് അന്വേഷിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ഥലമാറ്റത്തെ തുടര്‍ന്ന് ജില്ല വിട്ടുപോയി. പകരമെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിനുളള നിര്‍ദേശവും ലഭിച്ചിട്ടില്ല. ഇതോടെ സരിത എസ്.നായര്‍ ഉള്‍പ്പെട്ട കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി.