രാജ്യത്തിന് പുറത്തുള്ള ചിലര്‍ ഇന്ത്യന്‍ തേയിലയെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യന്‍ ചായയേയും അതിലൂടെ രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ സോനിത്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം സംസ്ഥാനം ചായയ്ക്ക് പേരുകേട്ട സ്ഥലമാണെന്നും സോണിത്പുരിലെ ചുവന്ന ചായ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
‘എനിക്ക് വളരെ വ്യക്തിപരമായി ഇതിനെക്കുറിച്ച് അറിയാം. അസമിലെ ഏറ്റവും പ്രശസ്തമായ ഈ ഉല്‍പന്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പുറത്തുള്ള ചിലര്‍ ഇന്ത്യയുടെ തേയിലയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകള്‍ പുറത്തുവന്നിട്ടുണ്ട്’, മോദി പറഞ്ഞു. അസമിലെ തേയിലത്തൊഴിലാളികള്‍ ഇത്തരം ഗൂഢാലോചനകള്‍ക്കെതിരെ രംഗത്ത് വരണമെന്നും മോദി ആവശ്യപ്പെട്ടു.