കേരളം പരാജയം; ഇതര സംസ്ഥാനങ്ങൾ കൊവിഡിനെ നേരിട്ട രീതി മാതൃകയാക്കാൻ ശ്രമിക്കണം; വി മുരളീധരന്‍

single-img
2 February 2021

കേരളം നടത്തിയ കൊവിഡ് പ്രതിരോധം മുഴുവനായി പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ ഇതര സംസ്ഥാനങ്ങൾ കൊവിഡിനെ നേരിട്ട രീതി മാതൃകയാക്കാൻ ശ്രമിക്കണം. രോഗം റിപ്പോർട്ട് ചെയ്‌പ്പോൾ മുതൽ ഐ.സി.എം. ആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് പ്രശ്നമെന്ന് ഇനിയെങ്കിലും അംഗീകരിക്കണമെന്നും, അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസ് തീവ്ര വ്യാപനമുള്ള രാജ്യത്തെ 20 ജില്ലകളെടുത്താൽ 12 ഉം കേരളത്തിലാണ്. ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ ഇതര സംസ്ഥാനങ്ങൾ കൊവിഡിനെ നേരിട്ട രീതി മാതൃകയാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മുരളീധരൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

‘രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള നാടായി കേരളം മാറിയിട്ടും സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന സമീപനം തുടരുകയാണ്. ഒരു മാസത്തിനകം രണ്ട് തവണ കേന്ദ്ര സംഘം കേരളത്തിലേക്ക് പോകേണ്ടി വരുന്നത് പ്രതിരോധത്തിൽ അമ്പേ പരാജയപ്പെട്ടതിന്റെ തെളിവാണ്. കൊവിഡ് തീവ്ര വ്യാപനമുള്ള രാജ്യത്തെ 20 ജില്ലകളെടുത്താൽ 12 ഉം കേരളത്തിലാണ്. എന്നിട്ടും സർക്കാർ ഇക്കാര്യം ഗൗരവത്തിൽ എടുക്കുന്നില്ല.

ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 69456 സജീവ കേസുകളുണ്ട്. കൊവിഡ് പ്രതിരോധത്തിൽ പ്രകടമാകുന്നത് സർക്കാരിന്റെ നയപരമായ അവ്യക്തതയാണ്.ടെസ്റ്റുകളുടെ എണ്ണം ഒരുലക്ഷമായി വർദ്ധിപ്പിക്കുമെന്നും 70 ശതമാനം ആർ.ടി. പി.സി.ആർ വേണമെന്നും മുഖ്യമന്ത്രി പറയുമ്പോൾ, ആരോഗ്യ വകുപ്പിന്റെ വിദഗ്ധർ ആന്റിജൻ ടെസ്റ്റ് മതിയെന്ന് നിർദേശിക്കുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ നയം തീരുമാനിക്കുന്നത് ആരെന്ന ചോദ്യവും പ്രസക്തമാണ്. ലോക വ്യാപകമായി 60 ശതമാനം ആന്റിജൻ ടെസ്റ്റുകളിലും തെറ്റായ ഫലം ലഭിക്കുന്നുണ്ട്. ഫലപ്രദമല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആന്റിജൻ ടെസ്റ്റ് നിർദേശിക്കുന്നത് മലയാളികളെ അപമാനിക്കലാണ്.

ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ ഇതര സംസ്ഥാനങ്ങൾ കൊവിഡിനെ നേരിട്ട രീതി മാതൃകയാക്കാൻ ശ്രമിക്കണം. രോഗം റിപ്പോർട്ട് ചെയ്‌പ്പോൾ മുതൽ ഐ.സി.എം. ആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് പ്രശ്നമെന്ന് ഇനിയെങ്കിലും അംഗീകരിക്കണം. ലോകം മുഴുവനും അംഗീകരിച്ച, രാജ്യം പിൻതുടരുന്ന മാനദണ്ഡങ്ങളാണ് ഇക്കാര്യത്തിൽ പിൻതുടരേണ്ടത്. കേന്ദ്രം ഇൻസ്റ്റ്യിറ്റിയൂഷണൽ ക്വറന്റീൻ നിർദേശിച്ചപ്പോൾ വീടുകളിൽ ക്വാറന്റീൻ മതിയെന്നും ട്രേയ്സ്,ടെസ്റ്റ്, ട്രീറ്റ് ആണ് ശരിയെന്നുമായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. ഇതെല്ലാം പരാജയപ്പെട്ടെന്ന് വ്യക്തമായതിനാൽ സംസ്ഥാനം ചെയ്യുന്നത് മാത്രം ശരിയെന്ന സമീപനം മാറ്റണം.

സർക്കാർ പരിപാടികൾ പോലും പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ ശേഷം പൊതുജനങ്ങളോട് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദേശിക്കുന്ന വിചിത്രരീതിയാണ് കേരളത്തിലുള്ളത്. രാജ്യത്തെ കൊവിഡ് തലസ്ഥാനമായി കേരളം മാറിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞത് നേട്ടമായെന്ന് അവകാശപ്പെടുന്ന ആരോഗ്യമന്ത്രി ലജ്ജയില്ലാത്ത പരിഹാസ പാത്രമായി മാറി കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേരളം നേട്ടമുണ്ടാക്കിയെന്ന അവകാശവാദങ്ങൾ ഇടത് സർക്കാരിന്റെ പി.ആർ പ്രചാരണ പദ്ധതിയുടെ ഭാഗമായിരുന്നെന്ന് ഇനിയെങ്കിലും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളുടെ മുന്നിൽ തുറന്ന് സമ്മതിക്കുകയാണ് വേണ്ടത്’.