അതൃപ്തരായ ക്രൈസ്തവനേതാക്കളെ കോൺഗ്രസിൽനിന്ന് റാഞ്ചാൻ രഹസ്യപദ്ധതിയുമായി ബി.ജെ.പി

single-img
1 February 2021

കേരള സംസ്ഥാന കോൺഗ്രസിൽ അതൃപ്തരായ ക്രൈസ്തവനേതാക്കളെ എൻ ഡി എ താവളത്തിലെത്തിക്കാനുള്ള രഹസ്യപദ്ധതിയുമായി ബി.ജെ.പി. ക്രൈസ്തവർക്കായി പ്രത്യേക പാർട്ടിയുണ്ടാക്കി ഘടകകക്ഷിയാക്കാനാണ്‌ ബി ജെ പി നീക്കം.

പുതിയ പാർട്ടിയുണ്ടാക്കാനുള്ള സഹായം ബി.ജെ.പി.തന്നെ നൽകും. എറണാകുളംമുതൽ കൊല്ലം വരെയുള്ള ജില്ലകളിലെ കോൺഗ്രസ് നേതാക്കളെയാണ് ഉന്നമിടുന്നത്. മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ച് പാർട്ടി ആസ്ഥാനമന്ദിരമുണ്ടാക്കാനുള്ള സഹായവും വാഹനങ്ങളും വാഗ്ദാനമുണ്ട്. ക്രിയാത്മക രാഷ്ട്രീയത്തിലില്ലാത്ത ഒരു മുൻ സംസ്ഥാന പ്രസിഡന്റാണ് പ്രവർത്തനങ്ങൾക്ക് ചരടുവലിക്കുന്നത്.

എന്നാൽ ഈ പരീക്ഷണം ഫലംചെയ്തേക്കുമെന്ന അമിത് ഷായുടെ അഭിപ്രായത്തിൽനിന്നാണ് ആശയം ഉരുത്തിരിഞ്ഞത്. അടുത്തിടെ, സംസ്ഥാന കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് എതിർസ്വരം ഉയർത്തിയപ്പോഴാണ് അവസരം മുതലാക്കണമെന്ന അഭിപ്രായം ഡൽഹിയിലുണ്ടായത്. അദ്ദേഹം ഇടതുപക്ഷത്തേക്കുപോകുമെന്ന ധാരണ പരക്കുകയും ചെയ്തിരുന്നു. അദ്ദേഹം ബി.ജെ.പി.യുടെ വാഗ്ദാനങ്ങളിൽ വീഴുമെന്ന ഘട്ടം വന്നപ്പോഴാണ് സോണിയാഗാന്ധി നേരിട്ട് ഇടപെട്ടതും കലാപം ശമിച്ചതും.

സംസ്ഥാന കോൺഗ്രസിൽനിന്ന് ലോക്‌സഭയിലും രാജ്യസഭയിലും വർഷങ്ങളോളം പ്രവർത്തിച്ച ഒരു നേതാവിനെയും ബി.ജെ.പി. ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ എൻ.ഡി.എ. ഭരണകാലത്ത് ഇദ്ദേഹത്തിന് മന്ത്രിസഭയുമായി ഉണ്ടായിരുന്ന അടുപ്പം മുതലാക്കാമെന്നും കണക്കുകൂട്ടിയിരുന്നു. ഇദ്ദേഹം ഇപ്പോൾ കോൺഗ്രസിന്റെ മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നത് അനുകൂലമാക്കാൻ ശ്രമമുണ്ടായി. എന്നാൽ, നേതാവ് അനുകൂലമായി പ്രതികരിക്കാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു.

ക്രൈസ്തവസമൂഹത്തിൽ ശക്തമായ വേരോട്ടമുണ്ടാക്കണമെന്ന അഭിപ്രായം ബി.ജെ.പി. സംസ്ഥാന നിർവാഹകസമിതി യോഗത്തിലുമുണ്ടായിരുന്നു. സഭാ ആസ്ഥാനങ്ങളിൽ ബി.ജെ.പി. നിരന്തരസമ്പർക്കംനടത്തുന്നതിനുപിന്നിലും ബദൽ കേരള കോൺഗ്രസ് എന്ന ആശയമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

അൽഫോൻസ് കണ്ണന്താനം, പി.സി. തോമസ് തുടങ്ങിയ പരീക്ഷണങ്ങൾ വേണ്ടത്ര വിജയിച്ചില്ല എന്ന അഭിപ്രായവും കേന്ദ്രനേതൃത്വത്തിനുണ്ട്.