യൂത്ത് ലീഗ് പ്രവർത്തകൻ സമീറിന്റെ കൊലപാതകം; ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ബന്ധുക്കൾ; അന്വേഷിക്കുമെന്ന് പൊലീസ്

single-img
30 January 2021

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകൻറെ കൊലപാതകത്തിൽ ഗൂഡാലോചനയും പൊലീസ് അന്വേഷിക്കുന്നു. അസ്റ്റിലായ നാല് പ്രതികളേയും പെരിന്തൽമണ്ണ കോടതി ഇന്നലെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ പാണ്ടിക്കാട് ഒറവമ്പുറം സ്വദേശികളായ കിഴക്കും പറമ്പൻ വീട്ടിൽ നിസാം, അബ്ദുൾ മജീദ്, മൊയീൻ, ഐലക്കര യാസർ എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തത്.

ഇവരെല്ലാവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് അറിയച്ചു. വധഭീഷണിയുണ്ടെന്ന് കാണിച്ച്  നേരത്തെ തന്നെ മുസ്ലീം ലീഗ് പ്രവർത്തകർ മേലാറ്റൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അക്രമികൾ കത്തികളടക്കമുള്ള ആയുധങ്ങളുമായാണ് കൊലപാതകം നടന്ന സ്ഥലത്തേക്ക് വന്നത്. 

സംഭവസ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ കത്തി കൈമാറുന്നതും വീശുന്നതുമടക്കമുള്ള നിർണ്ണായകമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചന നടന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. 

കൊലപാതകത്തിനു പിന്നിൽ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ബന്ധുക്കളും പരാതിപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് ഗൂഡാലോചന അടക്കമുള്ള തുടരന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. ഇതിനിടെ കെ.പി.സി. സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലപ്പെട്ട മുഹമ്മദ് സമീറിന്‍റെ വീട് സന്ദർശിച്ചു.