സിംഘു അതിർത്തിയിൽ സംഘർഷം; കർഷകർ ഒഴിഞ്ഞു പോകണമെന്ന് മുഖം മൂടി അണിഞ്ഞ നാട്ടുകാർ; കർഷകരുടെ ടെന്‍റ് പൊളിച്ചു നീക്കി
ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകരും ഒരു വിഭാഗം നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ. കർഷക സമരം അവസാനിപ്പിച്ച് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ സംഘടിച്ച് പ്രക്ഷോഭകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു.
നാട്ടുകാരനെന്നു പറഞ്ഞെത്തിയ പ്രതിഷേധക്കാർ കർഷകരുടെ ടെന്‍റ് പൊളിച്ചുനീക്കി. കർഷകർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും ചെയ്തു. സമരം ചെയ്യുന്നത് കർഷകരല്ല, തീവ്രവാദികളാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
പൊലീസ് ലാത്തിവീശി. കണ്ണീർവാതകം പ്രയോഗിച്ചു. മുഖം മൂടി അണിഞ്ഞ നാട്ടുകാരും കർഷകരും തമ്മിലാണ് ഏറ്റുമുട്ടിയത്. സമരക്കാരും നാട്ടുകാരും തമ്മിൽ കല്ലേറുണ്ടായി. കർഷക സമരം ഒഴിപ്പിക്കാൻ പൊലീസ് ശ്രമം നേരത്തെ തുടങ്ങിയിരുന്നു.
പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സിംഘു അതിർത്തിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് പൊലീസ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞു.