ഇന്ത്യ നേടിയത് ഗാബാ സ്റ്റേഡിയത്തിലെ 32 വര്‍ഷത്തെ ചരിത്രം തിരുത്തിയ ജയം

single-img
19 January 2021

ഓസ്‌ട്രേലിയയിലെ ഗാബാ സ്റ്റേഡിയത്തിലെ 32 വര്‍ഷത്തെ ചരിത്രം തിരുത്തി എഴുതിയാണ് ഇന്ത്യ ഐതിഹാസിക ജയം സ്വന്തമാക്കിയത്. ഇന്ത്യാ -ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പയിലെ അവസാന മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കിയാണ് ബ്രിസ്ബണിലെ ഗാബയിലെ റെക്കോഡ് ഇന്ത്യ തിരുത്തിയത്. 1988ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയ ഗാബയില്‍ തോല്‍വി അറിയുന്നത്.

ബാറ്റിങ്ങിൽ രണ്ടാം ഇന്നിങ്‌സില്‍ 328 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (89*), ചേതേശ്വര്‍ പൂജാര (56) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയത്. രോഹിത്തിന്റെ പുറത്താവലിന് ശേഷം ഗില്‍-പൂജാര സഖ്യം അടിച്ചെടുത്തത് 114 റണ്‍സാണ്. പിന്നീട് നാലാം വിക്കറ്റില്‍ പൂജാര-പന്ത് സഖ്യം നേടിയത് 61 റണ്‍സാണ്. വാഷിങ്ടണ്‍ സുന്ദര്‍ -പന്ത് സഖ്യം 53 റണ്‍സും കൂടി അടിച്ചെടുത്തതോടെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

സാധാരണ ഗതിയിൽ ഒരു സമനില പ്രതീക്ഷച്ച ആരാധകര്‍ക്ക് ടീം ഇന്ത്യ നല്‍കിയത് ചരിത്ര വിജയം തന്നെയായിരുന്നു. രഹാനെ 24 ഉം , സുന്ദര്‍ 22 ഉം റണ്‍സെടുത്തു. ഓസിസിനായി കമ്മിന്‍സ് നാല് വിക്കറ്റെടുത്തു. റിഷഭ് പന്ത് മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ ഓസിസിന്റെ പാറ്റ് കമ്മിന്‍സാണ് മാന്‍ ഓഫ് ദി സീരീസ്.