ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സ്‌കൂളിന് സമീപം ഡ്രൈവര്‍ ജീവനൊടുക്കി
ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിൽ ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി മരിച്ചു. കരിക്കകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.
കോവിഡിനെ തുടര്‍ന്ന് 61 പേരെയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിനു പിന്നാലെ തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തിയിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ സ്വകാര്യ ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. ഈ വാക്ക് വിശ്വസിച്ച് സ്‌കൂള്‍ തുറന്നതോടെ ശ്രീകുമാർ ജോലിക്കായി എത്തി. അപ്പോഴാണ് ജോലി നഷ്ടപ്പെട്ടെന്നു മനസിലായത്. ഇതിനു പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തതും. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു.
സ്‌കൂളിന് സമീപം ഓട്ടോറിക്ഷയ്ക്ക് അകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.