കതിരൂര്‍ മനോജ് വധകേസിലെ യുഎപിഎ ചോദ്യം ചെയ്തുകൊണ്ടുള്ള ജയരാജന്റെ ഹർജി തള്ളി
കതിരൂര്‍ മനോജ് വധകേസില്‍ തനിക്കെതിരെ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള സിപിഐഎം നേതാവ് പി ജയരാജ(P Jayarajan)ൻ്റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിലെ 25-ആം പ്രതിയായ ജയരാജനെതിരെ യുഎപിഎ ചുമത്തിയത് സിബിഐയാണ്.
കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് ജയരാജനടക്കമുള്ള പ്രതികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സംസ്ഥാന സർക്കാർ അനുമതിയില്ലാതെയാണ് അന്വേഷണ ഏജൻസിയായ സിബിഐ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. സിബിഐ അന്വേഷിക്കുന്ന കേസില്‍ യുഎപിഎ ചുമത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജി(Kathiroor Manoj)നെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കതിരൂര്‍ മനോജ് വധം. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.
Content: Kathiroor Manoj murder case: Kerala High court rejects P Jayarajan’s appeal to revoke UAPA against him