കല്ല് കൊണ്ടടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുതി പ്രവഹിപ്പിച്ച് കൊലപാതകം; യുവാവിൻ്റെ മിന്നലേറ്റ് മരണം കൊലപാതകമായി; കാമുകിയുടെ പിതാവ് അറസ്റ്റിൽ

single-img
4 January 2021
murder

2020 ഓഗസ്റ്റ് 29 നു യുവാവ് മിന്നലേറ്റ് മരിച്ചത് നാല് മാസങ്ങള്‍ക്ക് ശേഷം കൊലപാതകമാണെന്ന് തെളിയിച്ച് ഭോപ്പാല്‍ പോലീസ്. സംഭവത്തില്‍ യുവാവിന്റെ കാമുകിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ഗുംഗ സ്വദേശി റയീസ് ഖാനാണ് പിടിയിലായത്. 

ഭോപ്പാല്‍ സ്വദേശി ധര്‍മേന്ദ്ര(26)യെ 2020 ഓഗസ്റ്റ് 29-ന് റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ബൈക്കും തൊട്ടടുത്തത് ഉണ്ടായിരുന്നു. രാത്രി യാത്രയ്ക്കിടെ മിന്നലേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ചില സംശയങ്ങള്‍ നിലനിന്നതിനാല്‍ വെറും അപകടമരണമായി പോലീസ് കേസ് അവസാനിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 

രാത്രി വൈകി ബൈക്കില്‍ വരികയായിരുന്ന ധര്‍മേന്ദ്രയെ റയീസ് ഖാന്‍ തടഞ്ഞുനിര്‍ത്തി കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഹൈ-ടെന്‍ഷന്‍ വൈദ്യുതലൈനില്‍നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചാണ് കൊലപാതകം നടത്തിയത്. ശേഷം കത്തിക്കരിഞ്ഞ മൃതദേഹവും ബൈക്കും പ്രധാന റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. 

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മിന്നലേറ്റ് മരിച്ചെന്നായിരുന്നു സംഭവത്തില്‍ ആദ്യനിഗമനം. എന്നാല്‍ പലകാര്യങ്ങളിലും പൊരുത്തക്കേട് തോന്നിയതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. കൈ ചുരുട്ടിപിടിച്ചിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതും ഷാഹ്പുരയിലെ ഷോപ്പിങ് മാളില്‍ ജീവനക്കാരനായ ധര്‍മേന്ദ്ര എന്തിനാണ് ഗുംഗയില്‍ എത്തിയതെന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുംഗ സ്വദേശിയായ പെണ്‍കുട്ടിയുമായി ധര്‍മേന്ദ്ര അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവദിവസം ധര്‍മേന്ദ്ര പെണ്‍കുട്ടിയെ കാണാനെത്തിയെന്നും തിരിച്ചുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് റയീസ് ഖാനെ പോലീസ് നിരീക്ഷണവലയത്തിലാക്കിയത്. 

മകളും ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന റയീസ് ഖാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. മകളും ധര്‍മേന്ദ്രയും സ്ഥിരമായി കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ഇയാള്‍ക്ക് അറിയാമായിരുന്നു. സംഭവദിവസം ഇരുവരും തമ്മില്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ധര്‍മേന്ദ്ര ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് റയീസ് ഖാന്‍ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.