മരണ കാരണം ഹൃദയാഘാതം; അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അദ്ദേഹത്തിന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കവി മുരുകൻ കാട്ടാക്കട, തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. നിലവില്‍ അനിൽ പനച്ചൂരന്റെ ഭൗതിക ശരീരം കായംകുളത്തേക്ക് കൊണ്ട് പോയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു തിരുവനന്തപുരം ആശുപത്രിയിൽ വെച്ച് അനിൽ പനച്ചൂരാന്റെ അന്ത്യം.
ഇന്നലെ രാവിലെ ബോധക്ഷയം ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്.