കർഷക സമരം: അടുത്ത ചര്‍ച്ചയും പരാജയപ്പെട്ടാൽ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് കര്‍ഷകര്‍
ഈ മാസം നാലിന് കേന്ദ്ര സർക്കാരുമായി നടക്കുന്ന ചർച്ചയില്‍ ഫലം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.ഇതേവരെ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതെന്നും കര്‍ഷകര്‍ പറഞ്ഞു.
ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചര്‍ച്ചയില്‍ കൃത്യമായ തീരുമാനമെടുത്തില്ലെങ്കില്‍ ജനുവരി ആറിന് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
അവസാന 37 ദിവസമായി അതിശൈത്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കര്‍ഷകര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്.