ബ്രാഹ്മണർക്ക് മാത്രമായി ക്രിക്കറ്റ് ടൂർണമെന്‍റ്; സംഘടിപ്പിച്ചത് എന്‍ജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ
ഹെെദരാബാദിൽ ബ്രാഹ്മണർക്ക് മാത്രം പങ്കെടുക്കാവുന്ന നിയമവുമായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ച് എന്‍ജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ. ഈ മാസം 25, 26 തിയതികളില്‍ നടന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. നഗരത്തിലെ നാഗോളിലെ ബിഎസ് ഗ്രൗണ്ടിലാണ് ടൂർണമെന്‍റ് നടക്കുന്നതെന്നാണ് പോസ്റ്ററിൽ പറയുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓരോ കളിക്കാരനും ബ്രാഹ്മണനാകണമെന്ന പ്രത്യേക നിബന്ധനയും പോസ്റ്ററിൽ
എടുത്ത് പറയുന്നുണ്ട്. അതേപോലെ തന്നെ പങ്കെടുക്കുന്നവർ ഐഡന്‍റിറ്റി കാർഡ് കൈയിൽ കരുതണം. ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. മറ്റുള്ള ജാതിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും പോസ്റ്ററിലെ നിബന്ധനകളിൽ പറയുന്നുണ്ട്.
ഏറ്റവും കുറഞ്ഞ 10 ഓവർ മത്സരമായാണ് കളികൾ നടന്നത്. ഇതില്‍ ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന് 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ചോദിക്കുകയും ചെയ്തു. ‘ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള അംഗങ്ങളെ സ്പോർട്സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ടൂർണമെന്‍റ സംഘടിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.
എന്നാല്‍, മറ്റേതൊരു സമുദായത്തെ പിന്തുണയ്ക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ് കരുതുന്നത്. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല’- സംഘാടകരിൽ ഒരാൾ പറഞ്ഞു.