കൊല്ലത്ത് ചാവരു കാവ് കുത്തിത്തുറന്ന് മോഷണം നടത്തിയ സജിത് പോറ്റി അറസ്റ്റിൽ

single-img
29 December 2020
karingannoor chavarukavu theft

കൊല്ലം: ഓയൂരിനടുത്തുള്ള കരിങ്ങന്നൂരി(karingannoor)ലുള്ള ചാവരുകാവ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂർ, വടക്കേ മഠത്തിൽ കൃഷ്ണൻ പോറ്റിയുടെ മകൻ സജിത് പോറ്റി (34)യാണ് പിടിയിലായത്. മുൻപ് വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലിചെയ്തിരുന്ന ഇയാൾ നിരവധി ക്ഷേത്രമോഷണക്കേസുകളിലെ പ്രതിയാണ്.

ചടയമംഗലം(Chadayamangalam) പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ചടയമംഗലം നടുക്കുന്നിൽ ഒരു വീടിൻ്റെ സിറ്റൗട്ടിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ സജിതിനെ കണ്ട വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കസ്റ്റഡിയിലെടുത്ത ഇയാളുടെ പക്കൽ നിന്നും 4000 രൂപയും സ്വർണ്ണ പൊട്ടുകളും താലിയും കണ്ടെടുക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കരിങ്ങന്നൂർ ചാവരുകാവിൽ നിന്നും മോഷ്ടിച്ച പണവും സ്വർണ്ണവുമാണ് കൈവശമുള്ളതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നുവെന്ന് ചടയമംഗലം എസ് എച്ച് ഒ ഇവാർത്തയോട് പറഞ്ഞു. തുടർന്ന് ഇയാളെ പൂയപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു.

ചെറുവക്കൽ കൂമ്പല്ലൂർക്കാവ് ശാസ്താ ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിന് റിമാൻഡിൽ കഴിയുകയായിരുന്ന സജിത് പോറ്റി ഇക്കഴിഞ്ഞ 11-നാണ് ജയിൽ മോചിതനായതെന്ന് പൂയപ്പള്ളി എസ് എച്ച് ഒ ഇവാർത്തയോട് പറഞ്ഞു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 380, 457 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Content: KollamTemple theft case accused Sajith Potti arrested