ടിആര്‍പി തട്ടിപ്പ്: ബാർക്ക് ഇന്ത്യ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്ത അറസ്റ്റില്‍
വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ മുംബൈ പോലീസ് ബാർക്ക് ഇന്ത്യയുടെ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ചിലേക്ക് കൊണ്ടുവരികയാണ്. പൂനെയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷൻ അധികാരപരിധിയിൽ നിന്നാണ് ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്.
നാളെ അദ്ദേഹത്തെ എസിഎംഎം 37-ാം കോടതിയിൽ ഹാജരാക്കും. വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ പതിനഞ്ചാമത്തെ അറസ്റ്റാണ് ഇന്ന് നടന്നത്. അതേസമയം, ഇതേ കേസില്‍ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി നേരത്തെ മുംബൈയിൽ അറസ്റ്റിലായിരുന്നു.
ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ ആറിന് മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പോലീസിന്‍റെ കണ്ടെത്തല്‍.
വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു.
ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് ഓഡിറ്റര്‍മാരും ബാര്‍ക് അംഗങ്ങളുമടക്കം 140ഓളം സാക്ഷികളുടെ പേരാണ് എഫ്ഐആറിലുള്ളത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍.