“വാക്സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും പിന്നില്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് നന്ദി” കോവിഡ് വാക്‌സിൻ സ്വീകരിച്ച് ജോ ബൈഡൻ

single-img
22 December 2020

ടെലിവിഷനില്‍ തത്സമയം പ്രക്ഷേപണം ചെയ്തുകൊണ്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഫൈസറും ബയോണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ആദ്യ ഡോസാണ് വാഷിങ്ടണിലെ ക്രിസിറ്റീന കെയര്‍ ആശുപത്രിയില്‍ ബൈഡന്‍ സ്വീകരിച്ചത്. വാക്സിന്‍ എടുക്കുന്നതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

വാക്സിന്‍ വലിയ വിശ്വാസം തന്നെയാണ്. എല്ലാവരും അതിനായി തയ്യാറാകണമെന്നാണ് പറയാനുള്ളത്. ഒന്നും പേടിക്കേണ്ടതില്ല. താനും ഭാര്യ ജില്ലും വാക്‌സിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരിക്കുകയാണ്-ബൈഡന്‍ പറഞ്ഞു. കോവിഡ് നിയയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌കുകള്‍ ധരിക്കുകയും ആളകലം പാലിക്കുകയും വേണം. അവധിക്കാല യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

” വാക്സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും പിന്നില്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് നന്ദി ” ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. വാക്സിന്‍ സ്വീകരിച്ച ജോ ബൈഡനെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രശംസിച്ചു. രാജ്യത്തിനെ നയിക്കേണ്ടവര്‍ ഇങ്ങനെ ആയിരിക്കണമെന്ന് കമല ഹാരിസ് ട്വീറ്റ് ചെയ്തു. താന്‍ അടുത്ത ആഴ്ച വാക്സിന്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ച വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്തയാഴ്ച വാക്‌സിന്‍ സ്വീകരിക്കും. അതിനിടെ, വക ഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയതോടെ ലോകമാകെ വീണ്ടും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മുമ്പത്തേക്കാള്‍ വ്യാപനശേഷി കൂടിയതാണ് പുതിയതരം വൈറസ്.