സത്യത്തിന് വേണ്ടി നിലകൊണ്ടു അതിന് കൊടുത്ത വിലയാണ് എന്റെ വിആര്‍എസ്; കുറ്റം തെളിഞ്ഞു എന്നുപറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ്; സി.ബി.ഐ. മുന്‍ ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്
തന്റെ അന്വേഷണം സത്യസന്ധവും നീതി പൂർവവുമായിരുന്നു അതിനുള്ള തെളിവാണ് കോടതി വിധിയെന്നും സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ്. അഭയ കേസ് വിധിയ്ക്ക് പിന്നാലെ വികാര നിര്‍ഭരനായി കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ. ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്. പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.
അഭയയെ കൊലപ്പെടുത്തിയതാണെന്ന് ആദ്യം കണ്ടെത്തിയതും തെളിയിച്ചതും വര്‍ഗീസ് പി. തോമസ് ആയിരുന്നു. എന്നാല്‍ വര്‍ഗീസ് പി. തോമസിന്റെ കണ്ടെത്തല്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടായിരുന്ന വി. ത്യാഗരാജന്‍ തള്ളി. മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മേലുദ്യോഗസ്ഥനില്‍ നിന്ന് വന്നതിനാല്‍
താന്‍ രാജിവെക്കുകയാണെന്ന് ഒരു പത്രസമ്മേളനം വിളിച്ച് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും തുടർന്ന് സർവീസിൽ നിന്നും വി ആർ എസ് എടുത്ത് വിരമിക്കുകയുമായിരുന്നു.
തീർത്തും സത്യമായിട്ടായിരുന്നു അന്ന് കേസ് അന്വേഷിച്ചതെന്നും അതിന്റെ തെളിവാണ് ഇപ്പോള്‍ വന്ന വിധി പ്രസ്താവമെന്നുമാണ് വര്‍ഗീസ് പി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനശ്രദ്ധ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായിട്ടും ആഴത്തിലും അഭയ കേസ് അന്വേഷിച്ചു. എല്ലാ കേസും അങ്ങനെ ആണ് അന്വേഷിക്കുന്നത്.
കുറ്റം തെളിഞ്ഞു എന്നുപറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ്. ഇനി ശിക്ഷ എന്തായാലും കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്‌നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ തന്നെ എന്റെ അന്വേഷണം നീതിപൂര്‍വ്വമായിരുന്നു എന്നു തെളിഞ്ഞു. ഞാന്‍ സന്തുഷ്ടനാണെന്നും വര്‍ഗീസ് പി തോമസ് പറഞ്ഞു.
എനിക്ക് മുന്‍പിന്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തനിക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും സ്ഥലംമാറ്റം തരാമെന്ന് അന്നത്തെ സിബിഐ അഡീഷ്ണല്‍ ഡയറക്ടര്‍ പറഞ്ഞതാണ്. പക്ഷേ അത് ഞാന്‍ സ്വീകരിച്ചില്ല. കാരണം അങ്ങനെ ഒരു സ്ഥലംമാറ്റം ജനങ്ങള്‍ തെറ്റിദ്ധരിക്കും. തെറ്റ് ചെയ്യാതെ അങ്ങനെ ഒരു പേര് സമ്പാദിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. കേസിന്റെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ ഞാന്‍ ചോദിച്ചുവാങ്ങിയതാണേല്‍ പോലും ജനങ്ങള്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയെ കരുതു. അതിന് ഞാന്‍ ഒരുക്കമായിരുന്നില്ല. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഉണ്ട് അതിനാല്‍ തന്നെ ശിക്ഷിക്കപ്പെടും. അതിനായി നാളെവരെ കാത്തിരിക്കാം. വര്‍ഗീസ് തോമസ് വ്യക്തമാക്കി.
അന്നത്തെ സിബിഐ എസ്പിയായിരുന്ന വി ത്യാഗരാജന്റെ സമ്മര്‍ദ്ദം ഉണ്ടായി വര്‍ഗീസ് തോമസിനുമേല്‍ ഉണ്ടായിരുന്നു. അഭയയുടെ മരണം കൊലപാതം അല്ല ആത്മഹത്യായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ത്യാഗരാജന്‍ ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതെ വര്‍ഗീസ് പി തോമസ് അഭയയുടെ മരണം കൊലപാതകം ആണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം. 1993 ഡിസംബറില്‍ വിആര്‍എസ് എടുത്തു. മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം വാര്‍ത്തസമ്മേളനം വിളിച്ച് തന്റെ മേല്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത് കേരളം ഞെട്ടലോടെയാണ് കേട്ടത്.