ഒറ്റയ്ക്ക് മത്സരിച്ച് എസ്ഡിപിഐ നേടിയത് മികച്ച വിജയം

single-img
16 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്ഡിപിഐ നേടിയത് മികച്ച വിജയം. കേരളത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി ആകെ 102 സീറ്റുകളിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. യുഡിഎഫ് വെല്‍ഫെയര്‍ വിവാദത്തില്‍ ചുറ്റിത്തിരിഞ്ഞപ്പോള്‍ പ്രാദേശിക സാഹചര്യമനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായത് എസ്ഡിപിഐക്ക് നേട്ടമായി മാറി. 2015ല്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 47 സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ നൂറിലധികം സീറ്റുകള്‍ നേടിയത്.

അതേപോലെ തന്നെ 200 ലധികം സീറ്റുകളില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തി. ഇവര്‍ സ്ഥാനത്തെത്തിയ പല വാര്‍ഡുകളിലും 10 ല്‍ താഴെ വോട്ടുകള്‍ക്കാണ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍ – തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ നിര്‍ണായക സാന്നിധ്യമാണെന്ന് തെളിയിച്ചു.

ഈരാറ്റുപേട്ട മുനിസിപാലിറ്റിയില്‍ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപാലിറ്റിയില്‍ നാലു സീറ്റും കണ്ണൂര്‍ ഇരിട്ടി മുനിസിപാലിറ്റിയില്‍ മൂന്നു സീറ്റും നേടി. പത്തനംതിട്ട മുന്‍സിപാലിറ്റിയിലും ഈരാറ്റുപേട്ട മുന്‍സിപാലിറ്റിയിലും ഇരിട്ടി മുന്‍സിപാലിറ്റിയിലും ആര് ഭരിക്കണമെന്ന് എസ്ഡിപിഐയ്ക്ക് തീരുമാനിക്കാം.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ മുഴുപ്പിലങ്ങാട് പഞ്ചായത്തില്‍ നേടിയ നാല് സീറ്റാണ് ഏറ്റവും വലിയ നേട്ടമായി പാര്‍ട്ടി വിലയിരുത്തുന്നത്.ഇവിടെ സിപിഎം സഹായത്തോടെയാണ് എസ്ഡിപിഐ നേട്ടമുണ്ടാക്കിയതെന്ന് കോൺ​ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചപ്പോള്‍ വോട്ടുമറിച്ചത് ബിജെപി ആണെന്നായിരുന്നു പി ജയരാജന്‍റെ പ്രതികരണം. കൊല്ലം കോര്‍പറേഷനിലെ സിറ്റിങ് സീറ്റ് എസ്ഡിപിഐ ഇത്തവണ നിലനിര്‍ത്തി. തിരുവനന്തപുരം (10), കൊല്ലം (10), പത്തനംതിട്ട (6), ആലപ്പുഴ (13), കോട്ടയം (10), ഇടുക്കി (1), കാസര്‍ഗോഡ് (9), കണ്ണൂര്‍ (13), കോഴിക്കോട് (4), മലപ്പുറം (9), പാലക്കാട് (7), തൃശൂര്‍ (5), എറണാകുളം (5) സീറ്റുകളാണ് എസ്ഡിപിഐ നേടിയത്.