ചാണക സംഘിയെന്ന് വിളിച്ചോളൂ, ഞാന്‍ മോദിയുടെ പടയാളി; സുരേഷ് ഗോപി

single-img
12 December 2020

നിങ്ങള്‍ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്നും ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ബിജെപി എം.പി സുരേഷ് ഗോപി. ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍ കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
” ഞാന്‍ ലോകം മുഴുവന്‍ ആരാധകനുള്ള വിശ്വസിക്കാന്‍ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്.

അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടതുപക്ഷം 45 വര്‍ഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമാണ് കോഴിക്കോട്. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്‍പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ.

കേന്ദ്രപദ്ധതികള്‍ വഴി ഒരു സിനിമാ നടനായ എം പി, കെട്ടിയിറക്കിയ എംപി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി തരാം. ആയിരം പഞ്ചായത്ത് ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച് തരാം. കേരളം മലയാളികളുടേതാണെങ്കില്‍ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാളികള്‍ താമരയ്ക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.