രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത്; സത്യസന്ധനും മാന്യനുമാണ് രവീന്ദ്രൻ; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റു; സി എം രവീന്ദ്രന് പിന്തുണയുമായി കടകംപള്ളി
മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് സത്യസന്ധനും മാന്യനുമാണെന്ന പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ. ചോദ്യം ചെയ്യലിൽ നിന്നും രവീന്ദ്രൻ ബോധപൂർവ്വം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു.
സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. ഇഡി മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറയുന്നു. രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നതാണെന്നും അത് എന്തിനാണ് എല്ലാവർക്കുമറിയാമെന്നു കടകംപള്ളി പറഞ്ഞു. സ്വപ്നയുടെമൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ല. കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കെ സി എം രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം കോവിഡിനും പിന്നീട് കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്കുമായിരുന്നു അദ്ദേഹം ചികിത്സതേടിയത്. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.