കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമോ വേണ്ടയോ അന്തിമ തീരുമാനം ജനങ്ങളുടേതാകണം: ഡബ്ലിയു എഛ് ഒ

single-img
8 December 2020

കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധ പൂർവം ജനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നു ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്, അന്തിമ തീരുമാനം ജനങ്ങളുടേതാവണമെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ വ്യക്തമാക്കി.

നിർബന്ധിത വാക്സിൻ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം കാണേണ്ടത്. വാക്സിൻ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാൻ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ വാക്‌സിനായി യുഎസ് കമ്പനിയായ ഫൈസറും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കും. അതേസമയം രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95 ശതമാനത്തിലേക്കെത്തി.

ഡിസംബർ 4ന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓരോ വാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിനും ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ സമർപ്പിച്ചു. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിക്കുന്നത്.