ലൈഫ് ഭവന പദ്ധതിയിൽ കുരുക്ക് മുറുക്കി സിബിഐ; പദ്ധതിയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ട്; ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നൽകി സിബിഐ

single-img
8 December 2020

ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി സി.ബി.ഐ. വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷൻ തട്ടാനാണെന്ന് സിബിഐ. ലൈഫ് മിഷനുമായി കരാർ ഉണ്ടാക്കിയിരുന്നെങ്കിൽ നടപടിക്രമം അനുസരിച്ച് പദ്ധതി നടത്തിപ്പിന് ഓപ്പൺ ടെൻഡർ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

ക്രമക്കേടിൽ ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിച്ചത്. കോഴ ഇടപാടിലെ ഗുഢാലോചനയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ കോടതിയെ അറിയിച്ചു.

പദ്ധതി നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സർക്കാർ ഏജൻസി ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് നൽകിയതിൽ ഗൂഢാലോചനയുണ്ട്. ലൈഫ് മിഷൻ വിദേശ സംഭാവനാ നിയന്ത്രണ ചട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം ശരിയല്ലെന്നും സെക്ഷൻ 35(3) ന്റെ പരിധിയിൽ വരില്ലെന്ന വാദം കണക്കിലെടുത്താലും സെക്ഷൻ 35 (11)ന്റെ പരിധിയിൽ വരുമെന്നും സിബിഐ വ്യക്തമാക്കി.

റെഡ്‌ ക്രസന്റ് വിദേശ സംഘടനയാണ്. നിയമപ്രകാരം സംഭാവന സ്വീകരിക്കുന്നതിന് വിലക്കുണ്ട്. നേരിട്ടോ, മറ്റ് ചിലർ വഴിയോ പണം സ്വീകരിക്കുന്നത് കുറ്റകരമാണ്. ലൈഫ് മിഷൻ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുന്ന സർക്കാരിന്റെ സാമൂഹിക പദ്ധതിയാണെന്നും സെക്ഷൻ 35(11) പ്രകാരം കേന്ദ്രാനുമതിയില്ലാതെ സാമുഹീകമോ, സാംസ്‌കാരികമോ, വിദ്യാഭ്യസ പരമോ, മതപരമോ ആയ ആവശ്യങ്ങൾക്ക് വിദേശ പണം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. അന്വേഷണം പുരോഗമിക്കുയാണ്. കമ്മീഷൻ പണം ആർക്കൊക്കെ കിട്ടിയെന്നതിന് പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

സ്വപ്‌ന അടക്കമുള്ളവരുടെ വാട്‌സാപ്പ് ചാറ്റുകളും ഇ-മെയിലുകളും പരിശോധിക്കണമെന്നും വിലക്ക് അന്വേഷണത്തിന് തടസമാണെന്നും സിബിഐ വ്യക്തമാക്കി.