ശിവശങ്കർ നുണ പറയുകയാണെന്നും; വിദേശബന്ധങ്ങൾ അന്വേഷിക്കേണ്ടതാണെന്നും; ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ്
എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ. മിക്ക ചോദ്യങ്ങൾക്കും തുടർച്ചയായി നുണ പറയുകയാണെന്നും തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കർ മൊഴി നൽകിയതെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. എന്നാൽ ശിവശങ്കറിന്‍റെ ഭാര്യ രണ്ട് ഫോണുകൾ കൂടി ശിവശങ്കറിന്റേതായി കൈമാറിയിട്ടുണ്ട്.
കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ശിവശങ്കറിന്‍റെ വിദേശബന്ധങ്ങൾ അന്വേഷിക്കേണ്ടതാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് വാദിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയെടുക്കല്‍ വ്യാഴാഴ്ചയും കോടതിയില്‍ തുടരുകയാണ്. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ബുധനാഴ്ച വൈകിട്ടും പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി നടപടി. നിലവിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പ്രതികൾ.
ഈ സാഹചര്യത്തിലാണ് കോടതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി കസ്റ്റംസ് രംഗത്തെത്തുന്നത്. ശിവശങ്കറിന്‍റെ മൂന്ന് ഫോണുകളും ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.