സോളാര്‍ ഉമ്മൻചാണ്ടിക്കെതിരെ പരാതിക്കാരിയുടെ മൊഴിക്ക് പിന്നില്‍ ഗണേഷ് കുമാർ, മുഖ്യപ്രതിയും ഗണേഷ് : വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഗണേഷ് കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജ്
സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ പെടുത്തുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ്. ഗണേഷ് കുമാറിന്റെ ബന്ധു കൂടിയാണ് ശരണ്യ മനോജ്.
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെബി ഗണേഷ് കുമാര്‍ ആണെന്നാണ് ശരണ്യ മനോജ് എന്ന് വിളിക്കപ്പെടുന്ന സി മനോജ് കുമാര്‍ ആരോപിക്കുന്നത്. താന്‍ മുഖ്യപ്രതിയാകുമെന്ന് മനസ്സിലായപ്പോഴാണ് സരിതയെ കൊണ്ട് പലതും പറയിപ്പിക്കുയും എഴുതിപ്പിക്കുകയും ചെയ്തത് എന്നാണ് മനോജിന്റെ ആരോപണം. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.
‘സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ട്. ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഗണേഷ് കുമാറും പിഎയും കൂടി സരിതയെ കൊണ്ട് എഴുതിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്തത്. തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ട ഗണേഷ് കുമാര്‍ അവരെ സമാപിക്കുകയായിരുന്നു എന്നും മനോജ് ആരോപിക്കുന്നു.
ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കും’ ശരണ്യ മനോജ് പറഞ്ഞു.