തൊഴിൽ രഹിതയായി ജീവിതം വഴിമുട്ടി; മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ 22കാരി അറസ്റ്റിൽ
തൊഴിൽരഹിതയായി ജീവിതം വഴിമുട്ടിയപ്പോൾ സ്വന്തം കുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ 22കാരി അറസ്റ്റിൽ. കോയമ്പത്തൂര്‍ കാങ്കയത്താണ് ഞെട്ടിക്കുന്ന സംഭവം. കാങ്കയത്തിനു സമീപം കീരനൂരിൽ താമസിക്കുന്ന ദമ്പതിമാർക്കാണ് കുഞ്ഞിനെ വിറ്റത്. മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെയാണ് 10,000 രൂപയ്ക്കു വിറ്റതു. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
22കാരി ഏഴ് മാസം മുമ്പ് ഭർത്താവുമായി പിരിയുകയും ഡ്രൈവറായി ജോലി ചെയ്യുന്ന തിരുനെൽവേലി സ്വദേശിയെ രണ്ടാമത് വിവാഹം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടർന്ന്, ഇയാളുമൊന്നിച്ച് വാടക വീട്ടിലാണ് താമസം. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ് ടെക്സ്റ്റൈൽ മിൽ തൊഴിലാളികൂടിയായ 22കാരി.
മൂന്ന് മാസം മുമ്പ് നടന്ന പ്രസവത്തെത്തുടർന്ന് ഇവർക്ക് ജോലിക്കു പോകാൻ സാധിച്ചിട്ടില്ല. ലോക്ക്ഡൗൺ കാരണം ഭർത്താവിനും ജോലി നഷ്ടപ്പെട്ടു. തൊഴിൽരഹിതയായി ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
കുട്ടിയെ വനിത പൊലീസ് രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 22-കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.