“എനിക്കിഷ്ടമുള്ളത് പോലെ വേണമെങ്കില്‍ തുണിയില്ലാതെ ഞാന്‍ ഡ്യൂട്ടി ചെയ്യും നീ ചെയ്യാനുള്ളത് ചെയ്യടാ”:പൊലീസുകാരിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
27 November 2020
Noujas Musthafa mannar police facebook post

നെയ്യാർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവം വിവാദമായതിന് പിന്നാലെ മാന്നാർ പൊലീസിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് യുവാവ്. വാഹനപരിശോധനക്കിടെ യൂണിഫോമും മാസ്‌കും കൃത്യമായി ധരിക്കാത്തത് ചൂണ്ടിക്കാണിച്ച തന്നോട് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിച്ചെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് നൌജാസ് മുസ്തഫ എന്ന യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

ഒന്നര മണിക്കൂര്‍ ഒരു തെറ്റും ചെയ്യാത്ത തന്നെയും തന്റെ സുഹൃത്തിനെയും സ്റ്റേഷനില്‍ നിര്‍ത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്തെന്ന് യുവാവ് ആരോപിച്ചു.

പൊലീസുകാരന്റെ ഷർട്ടിന്റെ ബട്ടൺസ് താൻ വലിച്ച് പൊട്ടിച്ചതാണെന്ന് പറഞ്ഞ് തനിക്കെതിരെ കള്ളക്കേസെടുക്കുമെന്നും തന്റെ സുഹൃത്തിനെ കഞ്ചാവ് കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി നൌജാസ് ഇവാർത്തയോട് പറഞ്ഞു. ഡിവൈഎസ്പിയ്ക്ക് മുൻപാകെ താൻ മൊഴിനൽകിയെന്നും നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് നൌജാസ് പറഞ്ഞു. നിയമവിദ്യാർത്ഥി കൂടിയാണ് നൌജാസ്.

നൗജാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം നെയ്യാര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരനോട് മോശമായി പെരുമാറിയ പോലീസ് ഓഫീസറുടെ വീഡിയോ കണ്ടത് കൊണ്ടും അതിന്മേല്‍ നടപടിയുണ്ടായത് കൊണ്ടും മാത്രം കുറിക്കുകയാണ്. 

ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി എനിക്കുണ്ടായ ഒരു ദുരനുഭവം , ഞാന്‍ എന്ന വ്യക്തിയെ അപമാനഭാരം കൊണ്ടും നിസ്സഹായത കൊണ്ടും ആത്മരോഷം കൊണ്ടും അടിമുടിയുലച്ച ഒരു ദുരനുഭവം ഞാന്‍ പങ്ക് വെക്കുകയാണ് . ബഹുമാനപ്പെട്ട കേരളാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പോലീസ് മേധാവി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത് വരെ നവമാധ്യമത്തില്‍ ഞാനിത് പറയാതിരുന്നത്

ആലപ്പുഴയില്‍ നിന്നും എന്റെ സ്വദേശത്തേക്ക് ഞാനും എന്റെ ഒരു സുഹൃത്തും കൂടി അദ്ദേഹത്തിന്റെ മാരുതി ആള്‍ട്ടോ കാറില്‍ സഞ്ചരിക്കുന്ന സമയം മാന്നാര്‍ നായര്‍ സമാജം സ്‌കൂളിന് സമീപത്തായി പോലീസിന്റെ വാഹനപരിശോധനയില്‍ ഞങ്ങളെ കൈ കാണിച്ച് നിര്‍ത്തുകയുണ്ടായി. ഡ്രൈവറുടെ സമീപം ഇരുന്ന ഞാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞ് വാഹനം കൈ കാണിച്ച ഹോം ഗാര്‍ഡ് ഞങ്ങളെ എസ്.ഐയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി.

ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഇടതുവശത്തുള്ള സീറ്റ് ബെല്‍റ്റ് ഉപയോഗയോഗ്യമല്ലാത്തത് കൊണ്ടാണ് അത് ധരിക്കാതിരുന്നതെന്നും അത് പൊട്ടിയിരിക്കുകയാണ് എന്നും ഞങ്ങള്‍ സബ് ഇന്‍സ്പക്ടറോട് പറയുകയുണ്ടായി അതല്ലാതെ മനപ്പൂര്‍വ്വം സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതല്ല എന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിയമപ്രകാരം അടക്കേണ്ട പിഴ അടക്കുവാന്‍ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ഉപയോഗയോഗ്യമല്ലാത്ത സീറ്റ് ബെല്‍റ്റ് നന്നാക്കേണ്ട ചുമതല വാഹനം ഉപയോഗിക്കുന്നവര്‍ക്ക് തന്നെയാണെന്ന് അറിയുന്നത് കൊണ്ട് പിഴയടക്കുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

ആ സമയത്താണ് അവിടെ വാഹനപരിശോധന നടത്തിയിരുന്ന ഒരു സിവില്‍ പോലീസ് ഓഫീസറുടെ വസ്ത്രധാരണം ഞാന്‍ ശ്രദ്ധിച്ചത്
യൂണിഫോമിന്റെ മുകളിലുള്ള ബട്ടണ്‍ ധരിക്കാതെ, മുഖത്ത് ഒരു മാസ്‌ക് പോലും ധരിക്കാതെ തൂവാല കെട്ടി നിന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ തൂവാല കെട്ടിപ്പോയി പോലീസ് പിഴയടപ്പിച്ച ദിവസവേതനക്കാരനായ എന്റെ ഒരു സുഹൃത്തിനെ എനിക്ക് ഓര്‍മ്മ വന്നു. ഞാന്‍ എന്റെ ഫോണില്‍ ആ സിവില്‍ പോലീസ് ഓഫീസറുടെ ചിത്രം പകര്‍ത്തുകയുണ്ടായി. അത് കണ്ട സമയം വളരെ മോശമായി ‘ നീ എന്തുവാടാ മൈരേ ഫോട്ടോയെടുക്കുന്നതെന്ന് ‘ ആ ഉദ്യോഗസ്ഥന്‍ എന്നോട് ചോദിക്കുകയുണ്ടായി. ‘ സര്‍ താങ്കള്‍ യൂണിഫോം ധരിച്ചിരിക്കുന്നത് മാന്യമായല്ലെന്നും ബട്ടണ്‍ ഇട്ടിട്ടില്ലെന്നും മാസ്‌ക് ധരിച്ചിട്ടില്ലെന്നും ‘ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞപ്പോള്‍ ബട്ടണ്‍ പൊട്ടിപ്പോയെന്ന് ആ ഉദ്യോഗസ്ഥന്‍ എന്നോട് പറയുകയുണ്ടായി. അത് പോലെ തന്നെയാണ് സര്‍ സീറ്റ് ബെല്‍റ്റും പൊട്ടിയതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മറുപടി കേട്ടാല്‍ അറക്കുന്ന അസഭ്യമായിരുന്നു.

നീ ഒരു കാര്യം ചെയ്യൂ ഞാന്‍ സിബ് തുറന്ന് തരാം അതുകൂടി എടുക്കടാ മൈരേ എന്നുള്ള അയാളുടെ വാക്കുകളില്‍ സംയമനം നഷ്ടപ്പെട്ട ഞാന്‍ ഒന്നും മിണ്ടാതെ കാറിലേക്ക് പോയി അതിനുള്ളില്‍ കയറി ഇരിക്കുകയുണ്ടായി. വാഹനത്തിന്റെ മുഴുവന്‍ പേപ്പറുകളും കാണണം എന്നായി പിന്നീട് അവരുടെ ആവശ്യം, പേപ്പറുകള്‍ ഹാജരാക്കിയപ്പോള്‍ അതേ സിവില്‍ പോലീസ് ഓഫീസര്‍ തന്നെ എന്റെ സുഹൃത്തിനോട് ‘ നിന്റെ ആ കൂട്ടുകാരനോട് വന്ന് കുറച്ച് ഫോട്ടോ കൂടി എടുക്കാന്‍ പറയടാ ഞാന്‍ നന്നായി നിന്നുകൊടുക്കാം ‘ എന്ന് പറയുകയുണ്ടായി

അത് കേട്ട അവന്‍ അത് നിങ്ങള്‍ തന്നെ നേരിട്ട് അവനോട് പറഞ്ഞാല്‍ മതിയെന്ന് മറുപടി പറഞ്ഞപ്പോള്‍ ആ സിവില്‍ പോലീസ് ഓഫീസര്‍ ഉച്ചത്തില്‍ അവനെ അസഭ്യം പറയുകയും കൈ ചൂണ്ടി സംസാരിക്കുകയും അടിക്കാന്‍ കൈ ഓങ്ങുകയും ചെയ്തു അത് മൊബൈലില്‍ പകര്‍ത്താനായി അവിടേക്ക് ചെന്ന എന്റെ ഫോണ്‍ ബലപ്രയോഗത്തിലൂടെ ആ സിവില്‍ പോലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍മാരും നിയമവിരുദ്ധമായി പിടിച്ചുവാങ്ങി അവരുടെ കൈവശം വെക്കുകയുണ്ടായി

അതേ സമയം തന്നെ മാന്നാര്‍ സ്റ്റേഷനില്‍ നിന്നും മറ്റൊരു വാഹനത്തില്‍ അവിടെയെത്തിയ പ്രിന്‍സിപ്പല്‍ എസ്.ഐയും പോലീസുകാരും കൂടി എന്റെ സുഹൃത്തിന്റെ ഫോണും പിടിച്ചുവാങ്ങുകയും ഞങ്ങളെ  ബലമായി മാന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു
പോലീസ് വാഹനത്തിനുള്ളില്‍ വെച്ച് അങ്ങേയറ്റം അസഭ്യമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ആനന്ദം കണ്ടെത്തുകയായിരുന്നു അവര്‍
അതിനിടയില്‍ മാന്യമായി യൂണിഫോം ധരിക്കാതെ മാസ്‌ക് ധരിക്കാതെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് ഇറങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ അയാളെ സ്വയം പരിചയപ്പെടുത്തി , അത് ഇങ്ങനെയായിരുന്നു


 എന്റെ പേര് സിദ്ധിഖുല്‍ അക്ബര്‍, ഞാന്‍ കഷ്ടപ്പെട്ട് ജോലിക്ക് കയറി ഈ ശരീരം ഇങ്ങനെ വെച്ചിരിക്കുന്നത് ഊമ്പാനല്ല നാല് പേരെ കാണിക്കാനാണ് നിനക്ക് എന്ത് മൈരാ ചെയ്യാന്‍ പറ്റുന്നത് എന്ന് വെച്ചാല്‍ നീ ചെയ്യടാ , നീ എന്റെ ഡ്യുട്ടി തടസ്സപ്പെടുത്തിയതിന് നിന്നെ റിമാന്‍ഡ് ചെയ്യാന്‍ പോവാണ് ‘
മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഞങ്ങളെ ഏതാണ്ട് ഒരു മണിക്കൂറോളം അസഭ്യം പറയുന്നത് തന്നെയായിരുന്നു ഈ സിദ്ധിഖ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രധാന വിനോദം..

അതിനിടയില്‍ അയാള്‍ ജില്ലയിലെ ഏറ്റവും മികച്ച പോലീസുകാരനാണ് എന്നും ഈ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് എന്നും അയാള്‍ തന്നെയും പിന്നെ മറ്റു ചില ഉദ്യോഗസ്ഥരും ഞങ്ങളോട് പറയുകയുണ്ടായി. ഞങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴയടക്കാന്‍ അവര്‍ക്ക് വകുപ്പുണ്ടെന്നും അവര്‍ ബട്ടണ്‍ ധരിച്ചില്ലെങ്കില്‍ എന്ത് വകുപ്പാണ് നിനക്കൊക്കെയുള്ളതെന്നുമുള്ള സിദ്ധിഖിന്റെ ചോദ്യത്തിന്  ‘ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് ഇറങ്ങുമ്പോള്‍ മാന്യമായും കൃത്യമായും യൂണിഫോം ധരിക്കണം എന്നും അവരുടെ എന്ത് തരം നിയമപരമായ പ്രവൃത്തികളും പൗരന് പകര്‍ത്താം എന്നുള്ളതും കേരളാ പോലീസ് ആക്റ്റ് എന്ന് പേരുള്ള അവരുടെ തന്നെ നിയമം പറയുന്നതാണെന്ന് പറഞ്ഞ എന്നോട്  നിന്നെപ്പോലെയുള്ള തന്തയില്ലാത്തവന്‍മ്മാര്‍ക്ക് സര്‍വീസ് ചെയ്യാനുള്ളതല്ല പോലീസ് എന്നായിരുന്നു അയാളുടെ മറുപടി.

കൂടാതെ എനിക്കിഷ്ടമുള്ളത് പോലെ വേണമെങ്കില്‍ തുണിയില്ലാതെ ഞാന്‍ ഡ്യൂട്ടി ചെയ്യും നീ ചെയ്യാനുള്ളത് ചെയ്യടാ എന്നും അയാള്‍ വെല്ലുവിളിച്ചു
ഈ വെല്ലുവിളികള്‍ വിലയിടിക്കുന്നത് നിങ്ങളുടെ തന്നെയാണ് സര്‍ എന്ന് പറഞ്ഞ എന്നോട് പുഴുത്ത തെറിയായിരുന്നു അയാളുടെ മറുപടി.
ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ അവിടെയെത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പെരുമാറിയ സേനക്ക് തന്നെ അപമാനം ഉളവാക്കുന്ന തരത്തിലായിരുന്നു  ‘ പോലീസുകാരുടെ മുകളിലെ മാത്രം ആക്കണ്ടടാ താഴെയുള്ളത് കൂടിയെടുക്ക് എന്നുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മറുപടിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച എന്നോട് ഇവന്മാര്‍ കഞ്ചാവ് ആയിരിക്കും മെഡിക്കലെടുത്ത് റിമാന്‍ഡ് വിട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്റ്റേഷനുള്ളിലേക്ക് പോയി.

ഏതാണ്ട് ഒന്നര മണിക്കൂര്‍ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനില്‍ നിര്‍ത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്ത് ആനന്ദിച്ച മാന്നാര്‍ പോലീസ് പിന്നീട് ഫോണും തന്ന് ഞങ്ങളെ പറഞ്ഞയിച്ചു ഒപ്പം ഇതാണ് കേരളാ പോലീസ് എന്നുള്ള കിണ്ണം കാച്ചിയ ഡയലോഗും. ഇനി പറയാനുള്ളത് പൊതുവായാണ്..

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഇങ്ങനെയാണെങ്കില്‍, ഒരു സ്റ്റേഷന്റെ പരമാധികാരിയായ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പെരുമാറ്റം ഇങ്ങനെയാണ് എങ്കില്‍ ഞങ്ങളെ മര്‍ദ്ദിക്കാതിരുന്നത് അവരുടെ  ഔദാര്യം എന്നെ എനിക്കിപ്പോള്‍ തോന്നുന്നുള്ളു
നാളെ ചെങ്ങന്നൂർ dysp മുൻപാകെ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ അറിയിച്ചിട്ടുണ്ട്.. ബാക്കി പിന്നാലെ

Content: “Cops of Mannar police station harassed me, used obscene words”: Facebook post of youth becomes viral