പുഴയില്‍ മുങ്ങി താഴ്ന്ന ഒരു കുടുംബത്തിലെ അഞ്ച് പേരെ സാഹസികമായി രക്ഷപ്പെടുത്തി രണ്ട് സ്കൂൾ കുട്ടികൾ
കോഴിക്കോട് വെള്ളിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുഴയില്‍ കുളിക്കവേ മുങ്ങി താഴ്ന്ന ഒരു കുടുംബത്തിലെ അഞ്ച് പേരെ സാഹസികമായി രക്ഷപ്പെടുത്തി രണ്ട് വിദ്യാര്‍ത്ഥികള്‍. വാണിമേല്‍ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും സുബൈദയുടെയും മകന്‍ കല്ലാച്ചി ഹൈടെക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹൈമിന്‍ (15), വയലില്‍ മൊയ്തുവിന്റെയും അസ്മയുടെയും മകന്‍ വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഷാമില്‍ (14) എന്നിവരാണ് മുങ്ങി താഴ്ന്ന അഞ്ച് പേരെയും രക്ഷപ്പെടുത്തിയത്.
പരപ്പുപാറയിലെ വ്യാപാരി കൂട്ടായിച്ചാലില്‍ സുരേന്ദ്രന്റെ മകള്‍ ബിന്‍ഷി (22), സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകള്‍ ബെംഗളൂരുവില്‍ നിന്നെത്തിയ സജിത (36), ഇവരുടെ മകന്‍ സിഥുന്‍ (13), മറ്റൊരു സഹോദരി കല്ലുനിര സ്വദേശി ഷീജയുടെ മക്കളായ ആശിലി (23), അഥുന്‍ (15) എന്നിവരെയാണ് മുഹൈമിനും ഷാമിലും ചേര്‍ന്ന് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
വെള്ളിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു പുഴയില്‍ കൈകാലുകള്‍ കഴുകാന്‍ എത്തിയ മുഹൈമിനും ഷാമിലും ബഹളം കേട്ടാണ് മുങ്ങിത്താഴുകയായിരുന്നവരുടെ അടുത്തേക്കു എത്തിയത്. ഇവര്‍ പുഴയില്‍ നീന്തി കുളിക്കുകയാണെന്നാണ് ആദ്യം വിദ്യാര്‍ത്ഥികള്‍ കരുതിയത്. രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളി കേട്ടതും ഇരുവരും പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ‘ദൈവമാണ് ഈ മക്കളെ പുഴയില്‍ എത്തിച്ചത്. അല്ലെങ്കില്‍ ഞങ്ങള്‍ 5 പേരും മുങ്ങി മരിക്കുമായിരുന്നു’.- രക്ഷപ്പെട്ടവരുടെ കൂട്ടത്തിലെ മുതിര്‍ന്ന അംഗമായ സജിത പറഞ്ഞു.