ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ലയിപ്പിച്ച് ഒരു രാജ്യമാക്കണം; ബിജെ.പിയോട് മഹാരാഷ്ട്ര മന്ത്രി
ഒരുകാലത്ത് ഒരു രാജ്യമായിരുന്ന ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ലയിപ്പിച്ച് ഒരു രാജ്യം സൃഷ്ടിച്ചാൽ ബി.ജെ.പിയുടെ നീക്കത്തെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നതെന്നും ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമാകേണ്ട പ്രദേശമാണ് കറാച്ചി എന്നുമുള്ള ബി.ജെ.പി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നു. ബെർലിൻ മതിൽ തകർക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്താനും ബംഗ്ലാദേശിനും ഒരുമിച്ചു ചേരാൻ കഴിയില്ല?. മൂന്ന് രാജ്യങ്ങളെയും ലയിപ്പിച്ച് ഒറ്റ രാജ്യമാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിനെ തീർച്ചയായും സ്വാഗതം ചെയ്യും’ -മാലിക് എ.എൻ.ഐയോട് പറഞ്ഞു.
മുംബൈയിലെ കറാച്ചി എന്ന് പേരുള്ള മധുരപലഹാര കടയുടെ പേരിനെതിരെ ശിവസേന രംഗത്തുവന്നിരുന്നു. എന്നാല്‍ കടയുടെ പേര് മാറ്റണം എന്ന് വാദിക്കുന്നത് ബാലിശമാണ് എന്നാണ് ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്. അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നതെന്നും ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമാകേണ്ട പ്രദേശമാണ് കറാച്ചി എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫഡ്‌നാവിസിന്റെ കറാച്ചി പരാമര്‍ശത്തില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് മാലിക് ഇക്കാര്യം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് എന്‍സിപിയും മല്‍സരിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും തുടരും. മഹാരാഷ്ട്രയില്‍ ഇനിയും ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.