കേരളത്തില്‍ വന്ന് ആറാടാം എന്ന് കരുതരുത്; ഇഡിക്കെതിരെ മന്ത്രി തോമസ് ഐസക്

single-img
22 November 2020

മാധ്യമങ്ങളില്‍ വന്ന കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നെയെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഇഡി തന്നെയാണ് ആ വാര്‍ത്ത ചോര്‍ത്തിയത്. തലക്കെട്ട് ഇതാകണം എന്ന് വരെ നിര്‍ദ്ദേശം വന്നു. സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറും കൊണ്ട് ഇവിടെ വന്നാല്‍ കാല് കഴയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ഇഡി അയച്ച വാട്‌സ്ആപ്പ് സന്ദേശവും ധനമന്ത്രി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടു.സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച തോമസ് ഐസക് നിയമസഭയില്‍ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടില്‍ ഇഡി നടപടി അവകാശ ലംഘനമാണ്. കേരളത്തില്‍ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി സ്വീകരിക്കുന്ന നടപടി അന്ത്യന്തം പ്രതിഷേധാര്‍ഹമാണ്.

ഇഡിയുടെ നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ കേരളാ സര്‍ക്കാരിനെ കിട്ടില്ല. നിയമപരമായി നേരിടാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു.