തിരയുടെ തീവ്രത കാരണം തീരം നഷ്ടപ്പെടുന്ന വിഴിഞ്ഞത്ത് ശാസ്ത്രസംഘമെത്തി
തിരയുടെ തീവ്രത കാരണം തീരം നഷ്ടപ്പെടുന്ന വിഴിഞ്ഞത്ത് ഇത് സംബന്ധിച്ച് പഠനം നടത്താൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനിലെ (സി.ഡബ്ല്യു.പി.ആർ.എസ്) ശാസ്ത്രജ്ഞരെത്തി.
അന്താരാഷ്ട്ര തുറമുഖത്ത് നിർമിക്കുന്ന പുലിമുട്ട് കാരണം മീൻപിടിത്ത തുറമുഖത്ത് ശക്തമായ തിരയുണ്ടാകാൻ കാരണമെന്ന് പരാതിയുയാർന്നതിനെ പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രസംഘം വിഴിഞ്ഞത്തെത്തിയത്.
സീനിയർ സയൻറിസ്റ്റ് ഡോ. പ്രഭാത് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. പഴയ പുലിമുട്ട്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതിപ്രദേശം, പുലിമുട്ട് നിർമാണ മേഖല എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു.പഠന റിപ്പോർട്ട് മാർച്ചിൽ സമർപ്പിക്കും.
വിസിൽ എം.ഡി. ഡോ. ജയകുമാർ, അദാനി കോർപറേറ്റ് മാനേജർ സുശീൽ നായർ, ഹാർബർ എൻജിനീയറിങ് വകുപ്പ് വിഴിഞ്ഞം എക്സിക്യൂട്ടിവ് എൻജിനീയർ ജി.എസ്. അനിൽ, വിഴിഞ്ഞം ഇടവക വികാരി ഫാ.മൈക്കിൾ തോമസ്, സെക്രട്ടറി ബെനാൻസൺ ലോപ്പസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.