സിഎജി അല്ല, ഏത് കൊലകൊമ്പൻ വന്നാലും വികസനം തടയാൻ കഴിയില്ല: തോമസ് ഐസക്
കേരളത്തില്‍ യുഡിഎഫും ബിജെപിയും കേന്ദ്ര ഏജന്‍സിയായ സിഎജിയെ കൂട്ടുപിടിച്ച് കിഫ്ബിയ്ക്ക് എതിരെ നീങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. യുഡിഎഫ് ഭരണ കാലത്ത് നടത്തിയത് പോലെ വായ്പ എടുത്താണ് എൽഡിഎഫും വികസനം നടത്തുന്നത്. അന്ന് ആരും അതിനെ എതിർത്തില്ല.
സിഎജി അല്ല ഏത് കൊലകൊമ്പൻ വന്നാലും വികസനം തടയാൻ കഴിയില്ല. ജനങ്ങൾ സർക്കാരിൻറെ കൂടെയാണ് എന്നും മന്ത്രി പറഞ്ഞു. എല്ലാം ഭരണഘടനാവിരുദ്ധം ആണെന്നാണ് സിഎജിയുടെ പെട്ടെന്നുള്ള കണ്ടുപിടുത്തം. വികസന പ്രവർത്തനങ്ങൾ ക്ക് എതിരെ സിഎജി പറഞ്ഞ കാര്യത്തിൽ പ്രതിപക്ഷ നേതാവിന് ഒന്നും പറയാൻ ഇല്ല. മറിച്ച് കരട് ആണോ അന്തിമം ആണോ എന്നതാണ് അദ്ദേഹത്തിൻ്റെ പ്രശ്നമെന്നും മന്ത്രി കുറ്റപ്പെടുത്തി.
സിഎജിയുടെ റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.