സുപ്രീം കോടതിയെ സമീപിച്ചാലും വിധിഅനുകൂലമായേക്കില്ലെന്ന നിയമോപദേശം; സർക്കാർ തിരുവനന്തപുരം വിമാനത്താവള കേസിൽ നിന്ന് പിന്മാറുന്നു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളനടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറുന്നു. വിധി അനുകൂലമായേക്കില്ല എന്ന നിയമോപദേശത്തെ തുടർന്നാണ്തീരുമാനം. അതേസമയം എയർപോർട്ട് എംപ്ലോയീസ് യൂണിയൻ സുപ്രീംകോടതി കോടതിയെ സമീപിക്കും.
നേരത്തെ ഇതേ ആവശ്യവുമായി സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സുപ്രീം കോടതിയ സമീപിക്കാൻ തീരുമാനിച്ചിരുന്നത്. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്ര സർക്കാർ വഴിവിട്ടു സഹായിച്ചെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ യുക്തിയെയും കോടതി വിമർശിച്ചു.
സർക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെ കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുളള വിമാനത്താവള ആക്ഷൻ കൗൺലിന്റെ തീരുമാനം. അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്കുള്ള നടത്തിപ്പാണ് നൽകിയിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
Content : Government withdraws from Thiruvananthapuram airport case